ദുബായ്: യുഎഇയില്‍ ജൂണ്‍ 1 മുതല്‍ കോർപ്പറേറ്റ് ടാക്സ് ആരംഭിക്കാനിരിക്കെ ഫെഡറല്‍ ടാക്സ് അതോറിറ്റി ഒരുക്കങ്ങള്‍ വിലയിരുത്തി. യുഎഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബായ് ഒന്നാം ഉപഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് അൽ മക്തൂമിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ബോർഡ് ഓഫ് ഡയറക്ടേഴ്സിന്‍റെ രണ്ടാം യോഗമാണ് ഇത്.
ടാക്സ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ യോഗം വിലയിരുത്തി. അതോറിറ്റിയുടെ അഡ്വാൻസ്ഡ് ഇന്‍റഗ്രേറ്റഡ് ഡിജിറ്റൽ ടാക്സ് സർവീസ് പ്ലാറ്റ്‌ഫോമായ ഇമാറാടാക്‌സിനെ കുറിച്ചുളള അവലോകനവും യോഗത്തിൽ നടന്നു.
വ്യാപാരലാഭത്തിന്‍റെ 9 ശതമാനമാണ് കോർപ്പറേറ്റ് ടാക്സ്. എന്നാല്‍ 3,75,000 ദിർഹം വരെയുള്ള ലാഭത്തിന് നികുതിയില്ലെന്നും യുഎഇ ധനകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ചെറുകിട -ഇടത്തരം വ്യാപാരങ്ങളെ പ്രോത്സാഹിപ്പിക്കുയെന്നുളള ലക്ഷ്യത്തോടെയാണ് ഇളവ് നല്‍കിയത്.
ലൈസന്‍സുളളതോ അല്ലാത്തതോ ആയ വ്യാപാരത്തില്‍ നിന്നോ മറ്റ് വാണിജ്യപ്രവർത്തനങ്ങളില്‍ നിന്നോ ലഭിക്കുന്ന ലാഭത്തിനാണ് കോർപ്പറേറ്റ് ടാക്സ് ഈടാക്കുക. വ്യക്തികള്‍ സമ്പാദിക്കുന്ന മറ്റ് വരുമാനത്തിന് ടാക്സ് ഈടാക്കില്ല.