ന്യൂഡൽഹി: രാജ്യത്ത് 14 മൊബൈൽ ആപ്പുകൾ കൂടി കേന്ദ്രസർക്കാർ നിരോധിച്ചു. തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് 14 ആപ്പുകൾ നിരോധിച്ചത്. ഈ ആപ്പുകൾ പാക്കിസ്ഥാനിൽനിന്നും സന്ദേശങ്ങൾ സ്വീകരിക്കാൻ ഉപയോഗിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജമ്മു കശ്മീരിലെ ഭീകരർ ഈ സന്ദേശം പ്രചരിപ്പിക്കുന്നതിനും ആപ്പുകൾ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഉപയോഗിക്കുന്ന ആപ്പുകളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ട്രാക്കുചെയ്യുന്നത് എളുപ്പമല്ല.
ക്രിപ്വൈസർ, എനിഗ്മ, സേഫ്സ്വിസ്, വിക്രം, മീഡിയഫയർ, ബ്രയാർ, ബിചാറ്റ്, നാൻഡ്ബോക്സ്, കോണിയോൺ, ഐഎംഒ, എലമെന്റ്, സെക്കൻഡ് ലൈൻ, സാംഗി, ത്രീമ എന്നി മെസഞ്ചർ ആപ്ലിക്കേഷനുകളാണ് നിരോധിച്ചത്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന മൊബൈൽ ആപ്പുകൾക്കെതിരെയുള്ള കേന്ദ്ര സർക്കാർ നടപടി പുതിയതല്ല. നേരത്തെ നിരവധി ചൈനീസ് ആപ്പുകൾ സർക്കാർ നിരോധിച്ചിട്ടുണ്ട്. 2000 ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 69 എ പ്രകാരമാണ് ഇത്തരം മൊബൈൽ ആപ്പുകൾ ബ്ലോക്ക് ചെയ്‌തതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.