ന്യൂഡൽഹി: വിവാഹ മോചനത്തിൽ നിർണായക ഉത്തരവുമായി സുപ്രീം കോടതി. കൂട്ടിയോജിപ്പിക്കാൻ കഴിയാത്ത വിധം തകർന്ന ബന്ധങ്ങളിൽ വിവാഹ മോചനം അനുവദിക്കാൻ ആറ് മാസത്തെ കാലയളവ് ബാധകമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീം കോടതിയുടെ വിവേചനാധികാരത്തിന്റെ അടിസ്ഥാനത്തിൽ ആർട്ടിക്കിൾ 142 പ്രകാരമാണ് സുപ്രധാന ഉത്തരവ്.
സുപ്രീം കോടതിയുടെ പുതിയ ഉത്തരവോടെ പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിന് ആറു മാസത്തെ നിർബന്ധിത കാലയളവ് പ്രത്യേക സാഹചര്യങ്ങളിൽ ഒഴിവാക്കാനാകും.
ജസ്റ്റിസുമാരായ എസ് കെ കൗൾ, സഞ്ജീവ് ഖന്ന, എ എസ് ഓക്ക, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിന് ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13B പ്രകാരമുള്ള ആറു മാസത്തെ നിർബന്ധിത കാലയളവ് ഒഴിവാക്കണമോ എന്ന കാര്യമാണ് ഭരണഘടനാ ബെഞ്ച് പരിശോധിച്ചത്.