ബജ്‌രംഗ്ദളിന്റെ പ്രതിഷേധ മാര്‍ച്ച്: കോണ്‍ഗ്രസ് ആസ്ഥാനത്തിനും സോണിയ ഗാന്ധിയുടെ വസതിക്കും സുരക്ഷ കൂട്ടി

ബജ്‌രംഗ്ദളിന്റെ പ്രതിഷേധ മാര്‍ച്ച്: കോണ്‍ഗ്രസ് ആസ്ഥാനത്തിനും സോണിയ ഗാന്ധിയുടെ വസതിക്കും സുരക്ഷ കൂട്ടി

ന്യൂഡല്‍ഹി: ബജ്‌രംഗ്ദളിന്റെ പ്രതിഷേധ മാര്‍ച്ച് കണക്കിലെടുത്ത് ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിനും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിക്കും സുരക്ഷ വര്‍ധിപ്പിച്ചു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ബജ്‌രംഗദളും പോപ്പുലര്‍ ഫ്രണ്ടും പോലെ, വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന സംഘടനകളെ നിരോധിക്കുമെന്ന കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് ബജ്‌രംഗദള്‍ മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.

ഏകീകൃത സിവില്‍ കോഡിനൊപ്പം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിദിനം അരലിറ്റര്‍ പാലുമടക്കമുള്ള വാഗ്ദാനങ്ങളാണ് ബിജെപി പ്രകടന പത്രികയില്‍ മുന്നോട്ട് വച്ചത്. എന്നാല്‍ നേരത്തേ പ്രഖ്യാപിക്കപ്പെട്ട, സാധാരണക്കാര്‍ക്കുള്ള അഞ്ചിന ഗ്യാരന്റികള്‍ക്കൊപ്പം, സംവരണവും ഭിന്നിപ്പിനെതിരെയുള്ള നടപടികള്‍ക്കും കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ഊന്നല്‍ നല്‍കുന്നു.

വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന സംഘടനകളെ നിരോധിക്കുമെന്നതാണ് കോണ്‍ഗ്രസിന്റെ ഒരു പ്രധാന വാഗ്ദാനം. ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് ബജ്‌രംഗദളും പോപ്പുലര്‍ ഫ്രണ്ടുമാണ്. സംവരണ പരിധി അമ്പത് ശതമാനത്തില്‍ നിന്ന് 70 ശതമാനമാക്കി ഉയര്‍ത്തുമെന്നാണ് മറ്റൊരു വാഗ്ദാനം.

ബിജെപി റദ്ദാക്കിയ നാല് ശതമാനം മുസ്ലിം സംവരണം പുനസ്ഥാപിക്കും. എസ്.സി സംവരണം 15 ല്‍ നിന്ന് 17 ശതമാനമാക്കും. വിവാദമായ ആഭ്യന്തര സംവരണം റദ്ദാക്കും. എസ്.ടി സംവരണംമൂന്നില്‍ നിന്ന് അഞ്ച് ശതമാനമാക്കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.

നന്ദിനി പാലിന് പ്രോത്സാഹനം നല്‍കുമെന്നും, ക്ഷീരകര്‍ഷക സബ്‌സിഡി ഉയര്‍ത്തുമെന്നും പത്രിക വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് പുറത്തിറക്കിയ അഞ്ചിന ഗ്യാരന്റികള്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ നടപ്പാക്കുമെന്ന് പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ വ്യക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.