ഇടുക്കി: അരിക്കൊമ്പൻ എവിടെയെന്ന മണിക്കൂറുകൾ നീണ്ട ആശങ്ക അവസാനിച്ചു. അരിക്കൊമ്പൻ വീണ്ടും റേഞ്ചിലെത്തി. വനം വകുപ്പിന് അരിക്കൊമ്പന്റെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ കിട്ടി. പത്തോളം സ്‌ഥലത്തു നിന്നുള്ള സിഗ്നലുകളാണ് കിട്ടിയത്. കേരളാ - തമിഴ്നാട് അതിർത്തിയിലെ വന മേഖലയിലൂടെ സഞ്ചരിക്കുന്നതയാണ് സൂചന.
ഇന്നലെ ഉച്ചക്ക് ശേഷം രണ്ടു മണിക്ക് സിഗ്നൽ ലഭിച്ച ശേഷം അരിക്കൊമ്പൻ എവിടെയെന്ന് വ്യക്തമായിരുന്നില്ല. തമിഴ്‌നാട് വനമേഖലയിലെ വണ്ണാത്തിപ്പാറ ഭാഗത്താണ് ഇന്നലെ ഉച്ചയ്ക്ക് അരിക്കൊമ്പൻ ഉണ്ടായിരുന്നത്. മേഘാവൃതമായ കാലാവസ്‌ഥയും ഇടതൂർന്ന വനവുമാണെങ്കിൽ സിഗ്നൽ ലഭിക്കാൻ കാലതാമസം ഉണ്ടാകും.
അതേസമയം മൂന്ന് ദിവസം കൊണ്ട് 20 കിലോ മീറ്ററോളം ആന സഞ്ചരിച്ചുവെന്നാണ് റിപ്പോർട്ട്. നിലവിൽ ആനയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വനംവകുപ്പ് നൽകുന്ന വിവരം.