റായ്പൂര്‍: പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ പങ്കെടുത്ത ക്രിസ്ത്യാനികളെ നൂറോളം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിച്ചു. എന്നാല്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ഛത്തീസ്ഗഡ് ക്രിസ്ത്യന്‍ ഫോറം വ്യക്തമാക്കുന്നു. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ അസംബ്ലി മണ്ഡലമായ പടാന്‍ ഉള്‍പ്പെടുന്ന ഛത്തീസ്ഗഢിലെ അമലേശ്വര്‍ ഗ്രാമത്തില്‍ ഞായറാഴ്ച ഉച്ചഴിഞ്ഞാണ് സംഭവം.
റായ്പൂരില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെ ദുര്‍ഗ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അംലേശ്വറിലുള്ള ഡോ. സാഹുവിന്റെ വീട്ടില്‍ 50 ഓളം ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെയാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ എത്തി ആക്രമണം നടത്തിയതെന്ന് കിസ്ത്യന്‍ ഫോറം പ്രസിഡന്റ് അരുണ്‍ പന്നലാല്‍ പറഞ്ഞു.
പെട്ടെന്ന്, നൂറോളം വരുന്ന ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അലറിവിളിച്ച് പ്രാര്‍ത്ഥനയില്‍ പങ്കെടുത്തവരോട് വീടിന്റെ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ അംഗങ്ങളെ അധിക്ഷേപിക്കുകയും മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിക്കുകയും ചെയ്തു. ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ചിലര്‍ പൊലീസിനെ വിവരമറിയിച്ചുവെന്നും പന്നാലാല്‍ വ്യക്തമാക്കി.
'പൊലീസ് വന്നു. പക്ഷേ, അക്രമികളായ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ തടയുന്നതിന് പകരം ദന്തഡോക്ടറെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. അവര്‍ നിരവധി ക്രിസ്ത്യന്‍ അംഗങ്ങളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്തിനാണ് ഒരു സ്വകാര്യ വീട്ടില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷ നടത്തിയതെന്നും സമാധാനം തകര്‍ത്തതിന് ജയിലിലേക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തി'- പന്നാല്‍ പറയുന്നു.
അവര്‍ ക്രിസ്ത്യാനികളായ 20 പേരെ പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവെച്ചു. തങ്ങള്‍ പൊലീസ് സ്റ്റേഷനിലെത്തി ശക്തമായി സമ്മര്‍ദ്ദം ചെലുത്തിയ ശേഷമാണ് വൈകുന്നേരത്തോടെ അവരെ വിട്ടയച്ചതെന്ന് അദ്ദേഹം പറഞ്ഞു.
തന്നെയും മറ്റ് ഒമ്പത് ക്രിസ്ത്യാനികളെയും രാത്രി എട്ടോടെ വിട്ടയക്കുന്നതിന് മുമ്പ് പ്രിവന്റീവ് അറസ്റ്റിന് വിധേയമാക്കിയിരുന്നുവെന്നും ആവശ്യമുള്ളപ്പോഴെല്ലാം കോടതിയില്‍ ഹാജരാകാനുള്ള രേഖാമൂലമുള്ള വ്യക്തിഗത ജാമ്യത്തില്‍ വിട്ടയച്ചുവെന്നും ഡോ സാഹു പറഞ്ഞു. വിശ്വഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമായ ബജ്‌റംഗ്ദള്‍ 2021ല്‍ തന്റെ വീട്ടില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്ക് നേരെ സമാനമായ ആക്രമണം നടത്തിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
2019 മുതല്‍ തങ്ങല്‍ വീട്ടില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തുന്നുണ്ട്. 2021 ല്‍ ബജ്‌റംഗ്ദള്‍ വീട്ടില്‍ കയറി സമാനമായ പ്രതിഷേധം നടത്തിയിരുന്നു. ആ തവണയും തങ്ങള്‍ പ്രാര്‍ത്ഥന നിര്‍ത്തിയില്ലെങ്കില്‍ അക്രമം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ഡോ. സാഹു പറഞ്ഞു.
'അതേസമയം ഇത് ഞങ്ങളുടെ വീടാണ്, സേവനത്തില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ ആരെയും നിര്‍ബന്ധിച്ചിട്ടില്ല. ഞായറാഴ്ച പ്രാര്‍ത്ഥനയില്‍ പങ്കെടുത്തവരെല്ലാം ക്രിസ്ത്യാനികളായിരുന്നു. അതുപോലെ നമ്മള്‍ മൈക്കുകള്‍ ഉപയോഗിച്ച് ശബ്ദമലിനീകരണം ഉണ്ടാക്കുന്നില്ല'. പ്രതിഷേധത്തിന്റെയും അത്തരംആക്രമണങ്ങളുടെയും കാരണം മനസിലാകുന്നില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.
'പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ഏകദേശം അഞ്ചോളം ആളുകള്‍ക്ക് ചതവുകള്‍ ഉണ്ടായിട്ടുണ്ടെന്നും പ്രാദേശിക ക്ലിനിക്കുകളില്‍ ചികിത്സ തേടിയിട്ടുണ്ടെന്നും സാഹു പറഞ്ഞു. ബജ്റംഗ്ദള്‍ അംഗങ്ങള്‍ പൊലീസിന്റെ മുന്നില്‍ വച്ച് തങ്ങളുടെ അംഗങ്ങളെ ആക്രമിച്ചതില്‍ ഞങ്ങള്‍ ആശ്ചര്യപ്പെട്ടു. അവര്‍ നിശബ്ദരായ കാഴ്ചക്കാരായി തുടര്‍ന്നു. തങ്ങളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോള്‍ 100 ലധികം ബജ്‌റംഗ്ദള്‍ അനുഭാവികള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'ഇതൊരു ചെറിയ സംഭവമായിരുന്നു, അത് പരിഹരിക്കപ്പെട്ടു' എന്ന് ദുര്‍ഗ് പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ ഈ പത്രത്തോട് പറഞ്ഞു.
ബജ്‌റംഗ്ദള്‍ അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനൊരുങ്ങുകയാണെന്നും പന്നലാല്‍ അറിയിച്ചു.