ബംഗളൂരു: വിവാദമായ ചിത്രം ദി കേരള സ്റ്റോറിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഭീകരതയുടെ വികൃതമായ മുഖം തുറന്നുകാട്ടുന്ന സിനിമയാണ് കേരള സ്‌റ്റോറിയെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. രാജ്യത്തിനെതിരായ ഗൂഢാലോചന ചിത്രം തുറന്നുകാട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലെ ബെല്ലാരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കവെയായിരുന്നു പ്രസ്താവന.
സിനിമയെ എതിർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഒരു സമൂഹത്തിൽ പ്രത്യേകിച്ച് കേരളം പോലൊരു സംസ്ഥാനത്ത് തീവ്രവാദത്തിന്റെ അനന്തരഫലങ്ങൾ തുറന്നുകാട്ടാനാണ് ദി കേരള സ്റ്റോറി എന്ന സിനിമ ശ്രമിക്കുന്നത്. ചിത്രം നിരോധിക്കാനും ഭീകരവാദത്തെ പിന്തുണയ്ക്കാനുമാണ് കോൺഗ്രസ് പാർട്ടി ഇപ്പോൾ ശ്രമിക്കുന്നത്. കാര്യങ്ങൾ നിരോധിക്കാനും വികസനത്തെ പൂർണമായും അവഗണിക്കാനും മാത്രമേ അവർക്ക് അറിയൂ. ഞാൻ 'ജയ് ബജരംഗ് ബലി' എന്ന് വിളിക്കുന്നത് പോലും അവർക്ക് പ്രശ്‌നമാണെന്ന് മോഡി പറഞ്ഞു.
വിവാദങ്ങൾക്കിടെ ഇന്നാണ് ദി കേരള സ്റ്റോറി പ്രദർശനത്തിനെത്തിയത്. ചിത്രത്തിന്റെ പ്രദർശനം തടയേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു. 'ദി കേരള സ്റ്റോറി' മതേതര സ്വഭാവമുള്ള കേരളം സ്വീകരിക്കുമെന്ന് ഹൈക്കോടതി. ചിത്രം പ്രദർശിപ്പിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ല. സാങ്കൽപ്പിക ചിത്രമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ചിത്രത്തിന്റെ പ്രദർശനാനുമതി തടയണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.