രാജി തീരുമാനം ശരത് പവാര്‍ പിന്‍വലിച്ചു; എന്‍സിപി ദേശീയ അധ്യക്ഷനായി തുടരും

രാജി തീരുമാനം ശരത് പവാര്‍ പിന്‍വലിച്ചു;  എന്‍സിപി ദേശീയ അധ്യക്ഷനായി തുടരും

മുംബൈ: എന്‍സിപി അധ്യക്ഷ സ്ഥാനം രാജിവെക്കാനുള്ള തീരുമാനം ശരത് പവാര്‍ പിന്‍വലിച്ചു. പാര്‍ട്ടി അധ്യക്ഷനായി തുടരുമെന്ന് അദ്ദേഹം അറിയിച്ചു. 1999 ല്‍ പാര്‍ട്ടി സ്ഥാപിതമായതു മുതല്‍ മുതല്‍ അധ്യക്ഷ പദവി വഹിക്കുന്ന പവാര്‍ മെയ് രണ്ടിനാണ് അപ്രതീക്ഷിതമായി രാജി പ്രഖ്യാപനം നടത്തിയത്.

എന്‍സിപിയുടെ പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ രൂപവല്‍കരിച്ച പാര്‍ട്ടി കമ്മിറ്റി വെള്ളിയാഴ്ച പവാറിന്റെ രാജി നിരാകരിച്ചിരുന്നു. മഹാരാഷ്ട്രയിലെ എന്‍സിപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കമ്മിറ്റിയുടെ ഏകകണ്ഠമായ ഈ നടപടി. ഇതിന് പിന്നാലെയാണ് രാജി തീരുമാനം പിന്‍വലിക്കുന്നതായി പവാര്‍ അറിയിച്ചത്.

'എന്റെ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രവര്‍ത്തകരും ജനങ്ങളും അസ്വസ്ഥരായി. തീരുമാനം പുനപരിശോധിക്കണമെന്ന് ഉപദേശകര്‍ എന്നോട് ആവശ്യപ്പെട്ടു. എന്നെ പിന്തുണയ്ക്കുന്നവരും മഹാരാഷ്ട്രയില്‍ നിന്നും രാജ്യത്തിന്റെ മറ്റിടങ്ങളില്‍ നിന്നുമുള്ള രാഷ്ട്രീയക്കാരും തീരുമാനം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. ഈ അഭ്യര്‍ഥനകള്‍ പരിഗണിച്ച് എന്‍സിപി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള തീരുമാനം പിന്‍വലിക്കുകയാണ്'- ശരത് പവാര്‍ പറഞ്ഞു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.