മണിപ്പൂരിലെ ക്രൈസ്തവര്‍ക്ക് എതിരായ ആക്രമണം: ആശങ്ക അറിയിച്ച് സിബിസിഐ

മണിപ്പൂരിലെ ക്രൈസ്തവര്‍ക്ക് എതിരായ ആക്രമണം: ആശങ്ക അറിയിച്ച് സിബിസിഐ

ന്യൂഡല്‍ഹി : സമാധാനപ്രിയരായി ജീവിതം നയിക്കുന്ന മണിപ്പൂരിലെ ക്രൈസ്തവര്‍ക്ക് എതിരായി നടക്കുന്ന ആക്രമണങ്ങളില്‍ അതീവ ദുഖവും ഞെട്ടലും രേഖപ്പെടുത്തി കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) അധ്യക്ഷന്‍ ബിഷപ് ആന്‍ഡ്രൂസ് താഴത്ത്.

നിലവിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതിനും മണിപ്പൂരിന്റെ സമാധാനത്തിന് ഇടവകകളില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്താനും സമാധാന സന്ദേശങ്ങള്‍ പ്രചരിപ്പിക്കണമെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആഹ്വാനം ചെയ്തു. മണിപ്പൂരില്‍ മൂന്ന് ക്രൈസ്തവ ദേവാലയങ്ങളും നിരവധി വീടുകളും അഗ്നിക്കിരയായി. ഭീതിയുടെ നിഴലില്‍ നിരവധി ആളുകള്‍ പലായനം ചെയുന്ന സാഹചര്യമാണ് നിലവിലുള്ളത്.

സംഘര്‍ഷം പരിഹരിക്കാന്‍ സംസ്ഥാന പോലീസിന്റെ ഇടപെടല്‍ വൈകിയെന്ന ആരോപണം ശക്തമാണ്. നിലവില്‍ സൈന്യവും കേന്ദ്ര സായുധ പോലീസ് സേനയും മണിപ്പൂരിലെ സ്ഥിതി നിയന്ത്രണ വിധേയമാക്കിയെങ്കിലും ഇപ്പോഴും സ്ഥിതി സംഘര്‍ഷഭരിതമാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സഹായ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഇവിടെ ഭീതിയിലുള്ള ജനങ്ങളെയും പ്രധാനമായും വിദ്യാര്‍ഥികളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനായി ശ്രമങ്ങള്‍ നടക്കുന്നു. മണിപ്പൂരിലെ ജനങ്ങളുടെ അവസ്ഥ കത്തോലിക്കാ സഭ ശ്രദ്ധിക്കുന്നുണ്ടെന്നും അവര്‍ക്കാവശ്യമായ എല്ലാ സഹായങ്ങളും പ്രാര്‍ഥനയും നല്‍കി അവരെ ചേര്‍ത്തു നിര്‍ത്തണമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.