മണിപ്പൂര്‍ കലാപം: കേരളത്തിന് പാഠം പഠിക്കാനുണ്ടെന്ന് കെ. സുധാകരന്‍; സംസ്ഥാനത്ത് ഞായറാഴ്ച കോണ്‍ഗ്രസിന്റെ പന്തം കൊളുത്തി പ്രകടനം

മണിപ്പൂര്‍ കലാപം: കേരളത്തിന് പാഠം പഠിക്കാനുണ്ടെന്ന് കെ. സുധാകരന്‍; സംസ്ഥാനത്ത് ഞായറാഴ്ച കോണ്‍ഗ്രസിന്റെ പന്തം കൊളുത്തി പ്രകടനം

തിരുവനന്തപുരം: ബിജെപി പിടിമുറുക്കിയതോടെ മണിപ്പൂര്‍ അശാന്തിയിലേക്ക് നിലംപതിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍.

മണിപ്പൂരില്‍ നടക്കുന്ന കലാപങ്ങളിലും ഗോത്ര വര്‍ഗക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടക്കുന്ന അക്രമങ്ങളിലും പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച പന്തം കൊളുത്തി പ്രകടനം നടത്തുമെന്ന് കെ. സുധാകരന്‍ അറിയിച്ചു.

ബിജെപി ഭരണകൂടത്തിന്റെയും പൊലീസിന്റെയും പിന്തുണയോടെയാണ് മണിപ്പൂരില്‍ അക്രമങ്ങള്‍ അരങ്ങേറുന്നത്. 54 പേര്‍ കൊല്ലപ്പെടുകയും പതിനായിരത്തോളം പേരെ മാറ്റിത്താമസിപ്പിക്കുകയും ചെയ്തു. നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. സമാധാനപരമായി ജീവിച്ച മണിപ്പൂര്‍ ജനസമൂഹമാണ് ബിജെപി പിടിമുറുക്കിയതോടെ അശാന്തിയിലേക്ക് നിലംപതിച്ചത്.

ഇരുപത്തഞ്ച് വര്‍ഷം കൊണ്ട് മണിപ്പൂര്‍ വലിയ വികസനം നേടുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വെറും ജലരേഖയായി. ഇതില്‍ നിന്ന് കേരളത്തിന് വലിയൊരു പാഠം പഠിക്കാനുണ്ട്. വിവിധ സമുദായങ്ങള്‍ സാഹോദര്യത്തോടെ കഴിയുന്ന കേരളത്തിലേക്ക് ബിജെപി കടന്നു വന്നാല്‍ അതു മണിപ്പൂരിലേതു പോലെ വലിയ ദുരന്തത്തിനു വഴിയൊരുക്കുമെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.