ഭോപ്പാൽ: കർണാടകയ്ക്ക് പിന്നാലെ മധ്യപ്രദേശിലും ബിജെപിയിൽ കൊഴിഞ്ഞുപോക്ക്. എംപിയിലെ മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ ദീപക് ജോഷി കോൺഗ്രസിൽ ചേർന്നു.
മുൻ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകനാണ് ദീപക് ജോഷി. ഭോപ്പാലിലെ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിയ ദീപക് ജോഷിയെ പാർട്ടി സംസ്ഥാന അധ്യക്ഷൻ കമൽനാഥ് സ്വീകരിച്ചു.
തന്റെ പിതാവ് കൈലാഷ് ജോഷിയുടെ പാരമ്പര്യത്തെ സംസ്ഥാനത്തെ ബിജെപി സർക്കാർ അവഗണിക്കുകയാണെന്ന് ദീപക് ജോഷി ആരോപിച്ചു.
60 കാരനായ ദീപ് ജോഷി ബിജെപി ടിക്കറ്റിൽ മൂന്നു തവണ എംഎൽഎ ആയിട്ടുണ്ട്. 2003 ൽ ദേവാസ് ജില്ലയിലെ ബാഗ്ലി മണ്ഡലത്തിൽനിന്നാണ് അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
പിന്നീട് 2008, 2013 വർഷങ്ങളിൽ ഹാത്പിപ്ല്യ മണ്ഡലത്തിൽനിന്ന് എംഎൽഎ ആയി. 2013 ൽ ശിവരാജ് സിങ് ചൗഹാൻ മന്ത്രിസഭയിലും അംഗമായി. 2018 ൽ ദീപക് ജോഷി ഹാത്പിപ്ല്യയയിൽ കോൺഗ്രസ് സ്ഥാനാർഥി മനോജ് ചൗധരിയോട് പരാജയപ്പെട്ടു.