ന്യൂഡല്‍ഹി: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൻ ശരണ്‍ സിങ്ങിനെ 21 ന് മുമ്പ് അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഡല്‍ഹി വളയുമെന്ന് മുന്നറിയിപ്പുമായി ഗുസ്തി താരങ്ങളും ഖാപ്പ് കര്‍ഷക നേതാക്കളും.
അതേസമയം സമരത്തോടുള്ള സർക്കാർ സമീപനത്തിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഗുസ്തിതാരങ്ങളുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് മാർച്ച് നടത്തി. താരങ്ങളെ പിന്തുണച്ച് നിരവധി ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.
കർഷകരും തൊഴിലാളികളും വിദ്യാർഥികളും ഉൾപ്പെടെ പങ്കാളികളായി. ജന്തർ മന്തറിൽ താരങ്ങളുടെ സമരം തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിടുമ്പോഴാണ് പ്രതിഷേധം കൂടുതൽ വ്യാപിക്കുന്നത്.
സമരത്തിന് സംയുക്ത കിസാന്‍ മോര്‍ച്ച പിന്തുണ പിന്തുണ പ്രഖ്യാപിച്ചതോടെ ജന്തര്‍മന്തറിലും ഡല്‍ഹി അതിര്‍ത്തികളിലും പൊലീസ് സുരക്ഷ ശക്തമാക്കി. സമരം നടക്കുന്ന സ്ഥലത്ത് വന്‍ പൊലീസ് സംഘമാണ് ക്യാമ്പ് ചെയ്യുന്നത്.
ഈ മാസം 21 വരെ രാപ്പകല്‍ സമരം തുടരും. 21 ന് യോഗം ചേര്‍ന്ന് സമരത്തിന്റെ ഭാവി തീരുമാനിക്കും. ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുമെന്നും ഗുസ്തി താരങ്ങള്‍ അറിയിച്ചു.