ടെക്‌സസ് വെടിവയ്പ്പ്: യുഎസ് പതാകകള്‍ പകുതി താഴ്ത്തി കെട്ടാന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവ്

ടെക്‌സസ് വെടിവയ്പ്പ്: യുഎസ് പതാകകള്‍ പകുതി താഴ്ത്തി കെട്ടാന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവ്

ടെക്‌സസ്: ടെക്‌സസിലെ അലന്‍ പ്രീമിയം മാളില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന വെടിവയ്പില്‍ കൊല്ലപ്പെട്ടവരോടുള്ള ബഹുമാനാര്‍ത്ഥം എല്ലാ യുഎസ് പതാകകളും പകുതി താഴ്ത്തി കെട്ടാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടു.

അലന്‍ ടെക്സസില്‍ നടത്തിയ അക്രമ പ്രവര്‍ത്തനങ്ങളുടെ ഇരകളോടുള്ള ബഹുമാന സൂചകമായി, അമേരിക്കന്‍ പതാക, വൈറ്റ് ഹൗസിലും എല്ലാ പൊതു കെട്ടിടങ്ങളിലും സൈനിക കേന്ദ്രങ്ങളിലും കൂടാതെ, എല്ലാ പ്രവിശ്യകളിലും മേയ് 11ന് സൂര്യാസ്തമയം വരെ പതാക താഴ്ത്തി കെട്ടുവാനാണ് പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിറക്കിയത്.

മാളില്‍ എട്ട് പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ എആര്‍15 തോക്കാണ് ഉപയോഗിച്ചതെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ബൈഡന്‍ അനുശോചനം രേഖപ്പെടുത്തി.

അമേരിക്കയിലെ ടെക്‌സസിലെ മാളിലുണ്ടായ വെടിവയ്പ്പില്‍ കുട്ടികളടക്കം ഒന്‍പത് പേരാണ് മരിച്ചത്. അലനില്‍ നടന്ന കൂട്ട വെടിവയ്പ്പിലെ തോക്കുധാരി മൗറിസിയോ ഗാര്‍സിയ (33) ആണെന്ന് തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്. മാളിന് മുന്നില്‍ നടന്ന വെടിവയ്പ്പില്‍ പ്രതി ഗാര്‍സിയയും കൊല്ലപ്പെട്ടു. പ്രതിയുടെ കാറില്‍ നിന്ന് നിരവധി ആയുധങ്ങളും പോലീസ് കണ്ടെടുത്തു.

റോഡിലൂടെ നടന്നു പോകുകയായിരുന്ന അക്രമി യാതൊരു വിധ പ്രകോപനവും ഇല്ലാതെയാണ് ആക്രമണം നടത്തിയത്. 2023ല്‍ മാത്രം അമേരിക്കയില്‍ തോക്കുകൊണ്ടുള്ള 198 അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. യുഎസില്‍ 18 വയസ് തികഞ്ഞാല്‍ തോക്ക് സ്വന്തമാക്കാമെന്നാണ് നിയമം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.