വരന്റെ വീട് കണ്ട് ഞെട്ടി; ബന്ധം വേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വധു തിരിഞ്ഞോടി

വരന്റെ വീട് കണ്ട് ഞെട്ടി; ബന്ധം വേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വധു തിരിഞ്ഞോടി

തൃശൂര്‍: താലി കെട്ടു കഴിഞ്ഞ വരന്റെ വീട്ടിലെത്തിയ വധു വിവാഹത്തില്‍ നിന്നു പിന്‍മാറാന്‍ തീരുമാനിച്ചു. വരന്റെ വീട് കണ്ടെതോടെയാണ് വധു വിവാഹ ബന്ധം ഉപേക്ഷിക്കാന്‍ നിര്‍ബന്ധം പിടിച്ചത്. സംഭവം ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനും വഴിയൊരുക്കി. പിന്നാലെ പൊലീസ് എത്തി വിഷയം നാളെ ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞു രംഗം ശാന്തമാക്കുകയായിരുന്നു.

കുന്നംകുളത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കുന്നംകുളം തെക്കേപുറത്താണ് വരന്റെ വീടിന്റെ ശോചനീയാവസ്ഥ വിവാഹം മുടങ്ങാന്‍ കാരണമായത്. താലികെട്ടും മറ്റു ചടങ്ങുകളും കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് കയറുന്ന ചടങ്ങിനിടെയാണ് വധു വീട് ശ്രദ്ധിച്ചത്. പിന്നാലെ വധു വീട്ടിലേക്ക് കയറാന്‍ കൂട്ടാകാതെ ബന്ധം വേര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട് തിരിഞ്ഞോടുകയായിരുന്നു.

ഈ വീട്ടിലേക്ക് താന്‍ വരില്ലെന്ന് വിളിച്ചു പറഞ്ഞാണ് വധു പിന്തിരിഞ്ഞോടിയത്. വധു ഓടുന്നതു കണ്ട് ബന്ധുക്കള്‍ പിന്നാലെ ചെന്ന് വധുവിനെ ബലമായി തിരികെ കൊണ്ടു വന്നു. ചടങ്ങ് തീര്‍ക്കാന്‍ ബന്ധുക്കള്‍ വധുവിനോട് ആവശ്യപ്പെട്ടു. ചടങ്ങുകള്‍ കഴിഞ്ഞ് വിഷയം എല്ലാവരും ചേര്‍ന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്നു പറഞ്ഞെങ്കിലും വധു തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു.

ദിവസ വേതനക്കാരനാണ് വരന്‍. അഞ്ച് സെന്റ് ഭൂമിയിലാണ് വീട്. ഓടും ഓലയും കുറേ ഭാഗങ്ങള്‍ ഷീറ്റും ഉപയോഗിച്ചുള്ളതാണ് വീട്. ഒരു പെണ്‍കുട്ടിക്ക് വേണ്ട മിനിമം സ്വകാര്യത പോലും ആ വീട്ടില്‍ ലഭിക്കില്ലെന്ന് വധു വ്യക്തമാക്കിയതോടെ ബന്ധുക്കള്‍ ആശങ്കയിലാവുകയായിരുന്നു.

തീരുമാനത്തില്‍ വധു ഉറച്ചു നിന്നതോടെ യുവതിയുടെ മാതാപിതാക്കളെ വിവാഹ മണ്ഡപത്തില്‍ നിന്നു വിളിച്ചു വരുത്തി. ചടങ്ങില്‍ പങ്കെടുക്കാണമെന്നും അവരും മകളോട് ആവശ്യപ്പെട്ടു. യുവതി സമ്മതിച്ചില്ല. അതിനിടെ വധുവും വരനും പരസ്പരം തള്ളി പറയുകയും ചെയ്തതോടെ പ്രശ്‌നം ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനും വഴിവെച്ചു. പ്രശ്‌നം കൈവിട്ടതോടെ നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്.

പൊലീസും വീട്ടില്‍ കയറാന്‍ വധുവിനോട് ആവശ്യപ്പെട്ടെങ്കിലും യുവതി ചെവിക്കൊണ്ടില്ല. ഇതോടെ പൊലീസുകാര്‍ ഇടപെട്ട് വധുവിനെ സ്വന്തം വീട്ടിലേക്ക് മടക്കി അയച്ചു. ഇതുമായി ബന്ധപ്പെട്ട് നാളെ ചര്‍ച്ച നടത്താമെന്ന് പൊലീസ് വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.