ഭുവനേശ്വർ: ഒഡീഷയിലെ കലഹണ്ടി ജില്ലയിൽ ഏറ്റുമുട്ടൽ. പൊലീസുമായുള്ള വെടിവയ്പ്പിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് ഒരു എകെ 47 തോക്ക് കണ്ടെടുത്തു.
മദൻപൂർ - രാംപൂർ പൊലീസിന്റെ പരിധിയിലുള്ള തപെരെംഗ-ലുബെൻഗഡ് വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിനിടെ ഗുരുതരമായി പരിക്കേറ്റ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ബൊലാംഗീറിലെ ഭീമാ ഭോയ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഛത്തീസ്ഗഡിൽ അടുത്തിടെ പത്ത് സുരക്ഷാ ഉദ്യോഗസ്ഥരടക്കം പതിനൊന്ന് പേരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഛത്തീസ്ഗഡുമായി അതിർത്തി പങ്കിടുന്ന കലഹണ്ടി ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഒഡീഷ പൊലീസ് കനത്ത ജാഗ്രത പുലർത്തി വരികയാണ്.