കര്‍ണാടകയില്‍ മലയാളിയായ കെ.ജെ.ജോര്‍ജ് വിജയത്തിലേക്ക്

കര്‍ണാടകയില്‍ മലയാളിയായ കെ.ജെ.ജോര്‍ജ് വിജയത്തിലേക്ക്

ബംഗളൂരു: കര്‍ണാടകയിലെ സര്‍വജ്ഞ നഗര്‍ മണ്ഡലത്തില്‍ മലയാളിയും മുന്‍ മന്ത്രിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ കെ.ജെ.ജോര്‍ജ് വിജയം ഉറപ്പാക്കി ലീഡ് നിലയില്‍ ബഹുദൂരം മുന്നിലാണ്.

വരുണ മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയും കനകപുരിയില്‍ പിസിസി പ്രസിഡന്റ് ഡി.കെ.ശിവകുമാറും മുന്നിലാണ്. ഹുബ്ബള്ളി ധാര്‍വാഡ് മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ ഒരുവേളയില്‍ പിന്നിലായിരുന്നെങ്കിലും വീണ്ടു മുന്നിലെത്തി. ചന്നപട്ടണത്ത് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി പിന്നിലാണ്.

കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഷിഗോണില്‍ അയ്യായിരത്തിലേറെ വോട്ടിന് മുന്നിലാണ്. കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ പ്രവര്‍ത്തകര്‍ ആഹ്ലാദത്തിലാണ്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആഘോഷം തുടങ്ങി.

224 മണ്ഡലങ്ങളിലേക്ക് ഈ മാസം 10 നാണ് തിരഞ്ഞെടുപ്പ് നടന്നത്. 36 കേന്ദ്രങ്ങളിലായി രാവിലെ 8 മുതലാണു വോട്ടെണ്ണല്‍. ഭരണത്തുടര്‍ച്ചയുണ്ടാകാത്ത 38 വര്‍ഷത്തെ ചരിത്രം തിരുത്തിയെഴുതുമെന്നാണ് ബിജെപി അവകാശപ്പെട്ടിരുന്നത്.

പ്രാദേശിക വികസന പ്രശ്‌നങ്ങളിലൂന്നി നടത്തിയ പ്രചാരണം വലിയ ഭൂരിപക്ഷത്തിലേക്ക് നയിക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. തൂക്ക് മന്ത്രിസഭ വന്നാല്‍ നിര്‍ണായക ശക്തിയാകാമെന്ന പ്രതീക്ഷയിലാണ് ജെഡിഎസ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.