കര്‍ണാടകയില്‍ കോണ്‍ഗ്രസ് 120 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു; ബിജെപിയും ജെഡിഎസും പിന്നിലേക്ക്

കര്‍ണാടകയില്‍ കോണ്‍ഗ്രസ് 120 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു; ബിജെപിയും ജെഡിഎസും പിന്നിലേക്ക്

ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് 120 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിജെപിയുടെ ലീഡ് 70 സീറ്റിലേക്ക് കുറഞ്ഞു. ജെഡിഎസ് 25 ഇടത്തും ലീഡ് ചെയ്യുന്നു.

സംസ്ഥാനത്തെ അഞ്ച് മേഖലകളിലും കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. നഗര മേഖലകളില്‍ ഇതിനകം വ്യക്തമായ മേല്‍ക്കൈ നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ട്.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞതോടെ ഡല്‍ഹി എഐസിസി ആസ്ഥാനത്ത് കര്‍ണാടകയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തും പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. രാഹുല്‍ അജയ്യനെന്ന് കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു.

കര്‍ണാടകയില്‍ വന്‍ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപികരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ പ്രചാരണം കര്‍ണാടകയില്‍ ഫലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

വിജയം ഉറപ്പിച്ചാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളോട് ഉടന്‍ ബംഗളൂരുവില്‍ എത്താന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കി. വരുണയില്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും കനകപുരിയില്‍ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറും മുന്നിലാണ്. ചിത്താപ്പുരിയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയും മുന്നിലാണ്.

അതിനിടെ കര്‍ണാടകയില്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി മകന്‍ യതീന്ദ്ര സിദ്ധരാമയ്യ രംഗത്ത് വന്നു. കര്‍ണാടകയുടെ താല്‍പര്യത്തിന് പിതാവ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്നാണ് യതീന്ദ്രയുടെ ആവശ്യം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.