ബംഗളൂരു: കർണാടകയിൽ ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കെതിരെ പഞ്ചാബ് കോടതിയുടെ സമൻസ്. ഹിന്ദു സുരക്ഷാ പരിഷത്ത് സ്ഥാപകൻ ഹിതേഷ് ഭരധ്വാജ് നൽകിയ 100 കോടി മാനനഷ്ട കേസിലാണ് പഞ്ചാബ് സംഗ്രൂർ കോടതി ഖർഗെയ്ക്ക് സമൻസ് അയച്ചത്.
പോപ്പുലർ ഫ്രണ്ട് പോലെയാണ് ബജ്റംഗ് ദൾ എന്നും അതുകൊണ്ട് ബജ്റംഗ് ദൾ നിരോധിക്കുമെന്നാണ് കോൺഗ്രസ് പ്രകടന പത്രികയിൽ വ്യക്തമാക്കിയത്. എന്നാൽ ഇതിനെതിരെ കടുത്ത പ്രതിഷേധം ഉണ്ടാവുകയും ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കുകയും ചെയ്തു.
ഹനുമാൻ ഭക്തരെ കോൺഗ്രസ് അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തിരഞ്ഞെടുപ്പ് റാലികളിൽ ആഞ്ഞടിച്ചു. എന്നാൽ ഈ സന്ദർഭത്തിൽ ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസിന് നിർണായകമാവുകയായിരുന്നു.