തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠനശാലയില്‍ പതിനേഴുകാരി തൂങ്ങിമരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ആത്മഹത്യക്ക് കാരണം മതപഠന കേന്ദ്രത്തിലെ മാനസിക പീഡനമാണോ എന്നാണ് അന്വേഷണം. മരണത്തില്‍ മറ്റ് ദുരൂഹതയില്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബീമാപള്ളി സ്വദേശിനി അസ്മിയ ബാലരാമപുരത്തെ മദ്രസയിൽ താമസിച്ചാണ് പഠിച്ചിരുന്നത്. ശനിയാഴ്ച അസ്മിയ മാതാവ് റഹ്‌മത്തിനെ ഫോണില്‍ വിളിക്കുകയും, തന്നെ ഉടനെ കൂട്ടിക്കൊണ്ടു പോകണമെന്നും ആവശ്യപ്പെട്ടു. ഒന്നര മണിക്കൂറിനുളളില്‍ സ്ഥാപനത്തിലെത്തിയ മാതാവിനെ ആദ്യം കുട്ടിയെ കാണാന്‍ അനുവദിച്ചില്ല എന്നും ആരോപണമുണ്ട്. പിന്നീടാണ് ആത്മഹത്യയുടെ കാര്യം ബന്ധുക്കളെ അറിയിക്കുന്നത്. സ്ഥാപനത്തിലെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കളുടെ പരാതി.
ഫോറന്‍സിക് പരിശോധനയിലും, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും മറ്റു ദുരൂഹതയില്ല. കൂട്ടിക്കൊണ്ടുപോകാന്‍ വീട്ടിലറിയിച്ച ശേഷം അസ്മിയ ആത്മഹത്യ ചെയ്തു എന്നതിലാണ് ദുരൂഹത. അസ്വാഭാവിക മരണത്തിന് കേസെടുത്ത ബാലരാമപുരം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.