പാലക്കാട്: മലമ്പുഴയില്‍ മൂന്ന് ദിവസം മുന്‍പ് കാണാതായ യുവാവിനേയും പെൺകുട്ടിയേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബന്ധുക്കള്‍. ഇരുവരെയും കണ്ടെത്താന്‍ പൊലീസ് കാര്യക്ഷമമായി അന്വേഷിച്ചില്ലെന്നാണ് ബന്ധുക്കളുടെ പരാതി.
മന്ത്രിമാര്‍ ജില്ലയിലുണ്ടെന്ന കാരണം പറഞ്ഞ് പൊലീസ് അന്വേഷം നടത്തിയില്ലെന്നാണ് ആക്ഷേപം. എന്നാല്‍ അലംഭാവമുണ്ടായെന്ന ആക്ഷേപം മലമ്പുഴ പൊലീസ് നിഷേധിച്ചു. വിഐപി സുരക്ഷാ ജോലിക്കിടയിലും യുവാവിനെയും പെണ്‍കുട്ടിയെയും കണ്ടെത്താന്‍ ഫലപ്രദമായ അന്വേഷണം നടത്തിയെന്നാണ് പൊലീസിന്റെ വിശദീകരണം.
കാളിപ്പാറ സ്വദേശി രഞ്ജിത്ത്, പതിനാറുകാരിയായ പെണ്‍കുട്ടി എന്നിവരെയാണ് വീടിനു സമീപത്തെ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രഞ്ജിത്തും പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും സൗഹൃദം തുടരുന്നതില്‍ ബന്ധുക്കള്‍ക്കും പരാതിയുണ്ടായിരുന്നു. പിന്തിരിപ്പിക്കാന്‍ പലവട്ടം ശ്രമം നടന്നു. ഇതിനിടയിലാണ് മൂന്നു ദിവസം മുന്‍പ് ഇരുവരെയും കാണാതായത്.