ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും കടുത്ത പ്രതിസന്ധി. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ കലാപക്കൊടി ഉയർത്തിയ സച്ചിൻ പാർട്ടി വിടുമെന്ന് സൂചന. പുതിയ പാർട്ടി രൂപീകരിക്കാനാണ് സച്ചിന്റെ തീരുമാനം. പിതാവ് രാജേഷ് പൈലറ്റിന്റെ ചരമ വാർഷിക ദിനമായ ജൂൺ 11 ന് പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്നും സൂചനയുണ്ട്.
രാജസ്ഥാൻ വിഷയത്തിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നേരിട്ട് ഇടപെടുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. രാജസ്ഥാൻ സർക്കാരിന് എതിരെ സംസ്ഥാന വ്യാപക സമരം പ്രഖ്യാപിച്ച സച്ചിൻ പൈലറ്റിൻ്റെ നടപടിയിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് വിമർശനം ഉണ്ട്.
സച്ചിന് എതിരെ നടപടി വേണമെന്ന് കോൺഗ്രസിൻ്റെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സച്ചിനെതിരെ കടുത്ത നടപടി സ്വീകരിക്കുന്നത് തിരിച്ചടിയാകുമെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സംഘടന ചുമതലയുള്ള സെക്രട്ടറി കെസി വേണുഗോപാലും ഉൾപ്പെടെയുള്ളവർ കർണാടക സത്യപ്രതിഞ്ജക്കു ശേഷം രാജസ്ഥാൻ പ്രശ്നത്തിൽ ഇടപെടും.