തിരുവന്തപുരം: ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ ആന്റമാനിൽ കാലവർഷമെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ച് ദിവസം കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനം. ജൂൺ നാലിന് കാലവർഷം കേരളത്തിൽ എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം ബംഗാൾ ഉൾക്കടലിൽ നിക്കോബർ ദ്വീപ് മേഖലയിൽ എത്തിച്ചേരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇന്ന് മധ്യ-തെക്കൻ കേരളത്തിലും വയനാട്, പാലക്കാട്, തൃശൂർ മലയോര മേഖലയിലും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. കഴിഞ്ഞ വർഷം മെയ് 27 ന് കാലവർഷം കേരളത്തിൽ എത്തിയിരുന്നു.
കാലവർഷത്തിന്റെ തുടക്കത്തിൽ കേരളത്തിൽ കൂടുതൽ മഴ ലഭിച്ചേക്കും. ജൂൺ, ജൂലൈ മാസത്തിൽ മഴ കൂടുമെന്നാണ് വിവിധ കാലാവസ്ഥ ഏജൻസികളുടെ നിഗമനം. ജൂൺ ആദ്യ ആഴ്ചയിൽ തന്നെ കാലവർഷം എത്തുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
അതേസമയം, ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങൾ ഒഴികെയുള്ള ജില്ലകളിൽ ഇന്ന് ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.