എ.ഐ ക്യാമറ വിവാദം: ഉയരുന്ന ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമെന്ന് മന്ത്രി പി.രാജീവ്

എ.ഐ ക്യാമറ വിവാദം: ഉയരുന്ന ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമെന്ന് മന്ത്രി പി.രാജീവ്

തിരുവനന്തപുരം: എ.ഐ ക്യാമറ വിവാദത്തില്‍ ഉയരുന്ന ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമെന്ന് വ്യവസായ വകുപ്പു മന്ത്രി പി.രാജീവ്. കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത് സുതാര്യമായാണെന്നാണ് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. ഭാവിയില്‍ സമാനമായ കരാര്‍ നല്‍കുന്ന ഘട്ടത്തില്‍ മേല്‍നോട്ടത്തിന് സമിതിയെ നിയോഗിക്കും. കെല്‍ട്രോണ്‍ മികച്ച നിലവാരം പുലര്‍ത്തുന്ന സ്ഥാപനമാണെന്നും കെല്‍ട്രോണിനെ സംരക്ഷിക്കുന്ന നടപടികള്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

ഡേറ്റാ സുരക്ഷ, ഡാറ്റ ഇന്റഗ്രിറ്റി, ഫെസിലിറ്റി മാനേജ്മെന്റ് ഉപകരണങ്ങളുടെ കോണ്‍ഫിഗറേഷന്‍ എന്നിവയിലൊഴികെ മറ്റെല്ലാ കാര്യത്തിലും ഉപകരാര്‍ അനുവദനീയമാണ്. ടെക്നിക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് കെല്‍ട്രോണിന് കരാര്‍ നല്‍കിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളം കണ്ട ഒരു വലിയ അഴിമതിയാണ് എ.ഐ ക്യാമറ ഇടപ്പാടില്‍ നടന്നതെന്നാണ് പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എ.ഐ ക്യാമറ വിഷയത്തില്‍ കൃത്യമായി അഴിമതി നടന്നിട്ടുണ്ടെന്ന് വീണ്ടും വീണ്ടും ആവര്‍ത്തിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.