കൊച്ചി: ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവത്തിൽ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ഹർജിയിൽ സംസ്ഥാന സർക്കാരിനു നോട്ടിസ് അയച്ച് ഹൈക്കോടതി. അഭിഭാഷകരായ സി രാജേന്ദ്രൻ, ബികെ ഗോപാലകൃഷ്ണൻ, ശ്രീവിദ്യ ആർ എസ് എന്നിവരാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. വന്ദനയുടെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരമായി നൽകാൻ സർക്കാരിന് നിർദേശം നൽകണമെന്നാണ് ഇവർ ആവശ്യപ്പെട്ടിരുന്നത്.
ആക്ടിങ് ചീഫ് ജസ്റ്റിസ് എസ് വി ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കോടതി നേരത്തെ സ്വമേധയാ എടുത്ത കേസിനൊപ്പം ഈ ഹർജിയും ചേർക്കാനും ഹൈക്കോടതി നിർദേശം നൽകി.
മെയ് പത്തിനാണ് ഡോക്ടർ വന്ദന അതിദാരുണമായി കൊല്ലപ്പെട്ടത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സക്കായി പോലീസ് കൊണ്ടുവന്ന സന്ദീപ് എന്നയാളാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ വന്ദനയെ കുത്തിക്കൊലപ്പെടുത്തിയത്. സ്‌കൂൾ അധ്യാപകനായിരുന്ന പ്രതി സന്ദീപ് ഇപ്പോൾ ജയിലിലാണ്.