പ്ലസ് വണ്‍ പ്രവേശനം: 81 താല്‍ക്കാലിക ബാച്ചുകള്‍ തുടരും; 30 ശതമാനം വരെ മാര്‍ജിനല്‍ സീറ്റ് വര്‍ധന

 പ്ലസ് വണ്‍ പ്രവേശനം: 81 താല്‍ക്കാലിക ബാച്ചുകള്‍ തുടരും; 30 ശതമാനം വരെ മാര്‍ജിനല്‍ സീറ്റ് വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ 2023-24 വര്‍ഷത്തെ പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന് 2022-23 ല്‍ അനുവദിച്ച 81 താല്‍ക്കാലിക ബാച്ചുകള്‍ തുടരാനും മാര്‍ജിനല്‍ സീറ്റ് വര്‍ധനവിനും മന്ത്രിസഭായോഗം അനുമതി നല്‍കി. 2022-23 അധ്യയനവര്‍ഷം നിലനിര്‍ത്തിയ 18 സയന്‍സ് ബാച്ചുകളും 49 ഹ്യുമാനിറ്റീസ് ബാച്ചുകളും എട്ടു കോമേഴ്‌സ് ബാച്ചുകളും തുടരും.

താല്ക്കാലികമായി അനുവദിച്ച രണ്ടു സയന്‍സ് ബാച്ചുകളും താല്കാലികമായി ഷിഫ്റ്റ് ചെയ്ത ഓരോ ഹ്യുമാനിറ്റീസ്, കോമേഴ്‌സ് ബാച്ചുകളും കണ്ണൂര്‍ കെ.കെ.എന്‍ പരിയാരം സ്മാരക സ്‌കൂളില്‍ താല്ക്കാലികമായി അനുവദിച്ച ഒരു കോമേഴ്‌സ് ബാച്ചും ഒരു ഹ്യൂമാനിറ്റീസ് ബാച്ചും ഉള്‍പ്പെടെയുള്ള 81 താല്‍ക്കാലിക ബാച്ചുകളാണ് തുടരുക.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളില്‍ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ 20 ശതമാനവും മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് വരുത്തും.ആവശ്യപ്പെടുന്ന എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ക്ക് 10 ശതമാനം കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് അനുവദിക്കും. കൊല്ലം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും 20% മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് ഉണ്ടാകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.