ദൗത്യം പൂർണം, ബ‍ർണാവിയും അലിയും ഐഎസ്എസില്‍ നിന്നും മടങ്ങി

ദൗത്യം പൂർണം, ബ‍ർണാവിയും അലിയും ഐഎസ്എസില്‍ നിന്നും മടങ്ങി

റിയാദ്: സൗദി അറേബ്യയുടെ ബഹിരാകാശ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേർത്ത് റയ്യാന ബർണാവിയും അലി അല്‍ ഖർനിയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും തിരിച്ചെത്തി. നിലയത്തില്‍ 8 ദിവസത്തെ ചരിത്ര ദൗത്യം പൂർത്തിയാക്കിയാണ് ഇരുവരും മടങ്ങിയത്. 14 ശാസ്ത്ര ഗവേഷണ പരീക്ഷണങ്ങളാണ് ഇക്കാലയളവില്‍ നടത്തിയത്.

ബഹിരാകാശത്തെത്തിയ ആദ്യ അറബ് വനിതാ ബഹിരാകാശ സഞ്ചാരിയായി സൗദി ബഹിരാകാശ സഞ്ചാരി റയ്യാന ബർനാവി. ഐഎസ്എസിലുളള യുഎഇ ബഹിരാകാശ സഞ്ചാരിയായ സുല്‍ത്താന്‍ അല്‍ നെയാദിയോട് റയ്യാന നന്ദി രേഖപ്പെടുത്തി. ഇത് രാജ്യത്തിനും നമ്മുടെ ദേശത്തിലും പുതിയ യുഗത്തിന്‍റെ തുടക്കമാണെന്നും റയ്യാന പറഞ്ഞു.

ആക്‌സിയം സ്‌പേസിന്‍റെ രണ്ടാമത് സ്വകാര്യ ബഹിരാകാശ ദൗത്യത്തിന്‍റെ ഭാഗമായാണ് അലി അല്‍ ഖർണിയും റയ്യാന ബര്‍ണാവിയും ഞായറാഴ്ച ബഹിരാകാശ നിലയത്തിലെത്തിയത് . മിഷന്‍ ലീഡ് ആയി നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയായ പെഗ്ഗി വൈറ്റ്‌സണ്‍, പൈലറ്റ് ജോണ്‍ ഷോഫ്‌നര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. സ്തനാർബുദ ഗവേഷകയാണ് റയ്യാന ബർനാവി. സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദിന്‍റെ വിഷൻ 2030 ന്‍റെ ഭാഗമായാണ് സൗദി ബഹിരാകാശ കമ്മിഷന്‍റെ (എസ്‌എസ്‌സി) സൗദി ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.