'രക്ഷിതാക്കള്‍ക്ക് ആശങ്ക വേണ്ട'; പ്രവേശനത്തിനായി സ്‌കൂളുകള്‍ സജ്ജമെന്ന് വിദ്യാഭ്യാസമന്ത്രി

'രക്ഷിതാക്കള്‍ക്ക് ആശങ്ക വേണ്ട'; പ്രവേശനത്തിനായി സ്‌കൂളുകള്‍ സജ്ജമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സ്‌കൂള്‍ പ്രവേശനത്തിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പേ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാനായത് മികച്ച നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. മധ്യവേനലവധിക്ക് ശേഷം സ്‌കൂള്‍ തുറക്കുന്നതില്‍ രക്ഷിതാക്കള്‍ക്ക് യാതൊരു ആശങ്കയും വേണ്ടെന്നും കുട്ടികളുടെ കാര്യത്തില്‍ സര്‍ക്കാരിനാണ് ഉത്തരവാദിത്തമെന്നും മന്ത്രി വ്യക്തമാക്കി.

മൂന്നു ലക്ഷത്തിലധികം കുഞ്ഞുങ്ങളാണ് പുതിയതായി ഒന്നാം ക്ലാസുകളിലേക്ക് എത്തുന്നത്. വിദ്യാലയങ്ങളില്‍ പ്രവേശനോത്സവത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മലയന്‍കീഴ് സ്‌കൂളില്‍ നടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങ് കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി എല്ലാ സ്‌കൂളുകളിലും തത്സമയം പ്രദര്‍ശിപ്പിക്കും. ഇതേ സമയം തന്നെ ജില്ലാതലത്തിലും സ്‌കൂള്‍തലത്തിലും പ്രവേശനോത്സവം സംഘടിപ്പിക്കും. ജില്ലാതലങ്ങളില്‍ മന്ത്രിമാരുടെ സാന്നിധ്യത്തിലായിരിക്കും പ്രവേശനോത്സവ പരിപാടികള്‍ നടക്കുക.

വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു കൊണ്ടാണ് സര്‍ക്കാര്‍ പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. ലഹരി ഉപയോഗവും വില്‍പനയും തടയുന്നതിനുള്ള സഹായം ആഭ്യന്തരവകുപ്പ് നല്‍കും. സ്‌കൂള്‍ ബസുകള്‍, സ്‌കൂളില്‍ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങള്‍ എന്നിവയുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഗതാഗത വകുപ്പും ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രവേശനോത്സവത്തോട് അനുബന്ധിച്ച് കൂടുതല്‍ ട്രാഫിക് പൊലീസിന്റെ സേവനവും ഉറപ്പാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.