'സൂചന കണ്ട് പഠിച്ചില്ലെങ്കില്‍ സമരത്തിന്റെ രൂപം മാറും': ബ്രിജ് ഭൂഷണെതിരായ സമരം കടുപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍; ഇന്ന് നിര്‍ണായക പ്രഖ്യാപനം

 'സൂചന കണ്ട് പഠിച്ചില്ലെങ്കില്‍ സമരത്തിന്റെ രൂപം മാറും': ബ്രിജ് ഭൂഷണെതിരായ സമരം കടുപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍; ഇന്ന് നിര്‍ണായക പ്രഖ്യാപനം

ന്യൂഡല്‍ഹി: ലൈംഗികാരോപണ വിധേയനായ ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷന്‍ എം.പിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തി വരുന്ന സമരത്തിന് പിന്തുണ സംബന്ധിച്ച കൂടുതല്‍ തീരുമാനങ്ങള്‍ കര്‍ഷക നേതാക്കള്‍ ഇന്ന് പ്രഖ്യാപിക്കും. ഹരിയാനയിലെ കുരുക്ഷേത്രയില്‍ നടക്കുന്ന ഖാപ് മഹാ പഞ്ചായത്തിലാണ് പ്രഖ്യാപനം നടത്തുക.

ഗുസ്തി താരങ്ങളുടെ സമരത്തിന് പൂര്‍ണ പിന്തുണയാണ് ഇന്നലെ ഖാപ് നേതാക്കള്‍ മുസാഫര്‍ നഗറില്‍ വച്ച് നല്‍കിയത്. ബ്രിജ് ഭൂഷണെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്ന് കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്.

സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയുടെ അതിര്‍ത്തികള്‍ വളയാനും അവശ്യ സാധനങ്ങളുമായി വരുന്ന ട്രക്ക് തടയുന്ന കാര്യവും ആലോചിക്കുമെന്നും കര്‍ഷക നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ആവശ്യമെങ്കില്‍ രാഷ്ട്രപതിയെ കാണുമെന്നും കര്‍ഷകര്‍ അറിയിച്ചു. കുരുക്ഷേത്രയ്ക്ക് പുറമേ ജൂണ്‍ നാലിന് സോനിപ്പത്തിലും ഖാപ് മഹാ പഞ്ചായത്ത് ചേരും എന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഗുസ്തി താരങ്ങള്‍ക്കെതിരെ ബ്രിജ് ഭൂഷണ്‍ വീണ്ടും രംഗത്തെത്തി. താരങ്ങള്‍ ആവശ്യങ്ങള്‍ മാറ്റി മാറ്റി പറയുകയാണെന്ന് അദേഹം ആരോപിച്ചു. എന്നാല്‍ ബ്രിജ് ഭൂഷണ് എതിരായ കേസില്‍ ഡല്‍ഹി പൊലീസ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് സൂചന. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്താല്‍ ബിജെപിക്ക് ഉത്തര്‍പ്രദേശില്‍ കനത്ത തിരിച്ചടി നേരിടും എന്നതാണ് ദേശീയ നേതൃത്വത്തെ കുഴയ്ക്കുന്ന കാര്യം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.