വാഷിങ്ടൺ ഡിസി: യുഎസ് കാര്യക്ഷമതാ വകുപ്പില്‍ നിന്ന് പടിയിറങ്ങിയതിന് പിന്നാലെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ നടത്തിയ വിമശനങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ശതകോടീശ്വരൻ ഇലോൺ മസ്ക്. താൻ നടത്തിയ ചില സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ഇലോൺ മസ്‌ക് എക്സിൽ കുറിച്ചു. താൻ പറഞ്ഞത് കൂടിപ്പോയെന്നും പറഞ്ഞു.
ലൈംഗിക കുറ്റവാളിയും ഫിനാന്‍സിയറുമായ ജെഫ്രി എപ്സ്റ്റീന്റെ കേസ് ഫയലുകളില്‍ ട്രംപിൻ്റെ പേരുണ്ടെന്നായിരുന്നു ഇലോണ്‍ മസ്കിന്റെ പ്രധാന ആരോപണം. അതുകൊണ്ടാണ് കേസ് ഫയലുകൾ പുറത്ത് വരാത്തതെന്നും മസ്ക് ആരോപിച്ചിരുന്നു.
വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനെ യുഎസ് പ്രസിഡൻ്റാക്കണമെന്നും മസ്ക് ആവശ്യപ്പെട്ടിരുന്നു. താൻ ഇല്ലായിരുന്നങ്കിൽ ഡൊണാള്‍ഡ് ട്രംപ് 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തോൽക്കുമായിരുന്നുവെന്നും ഇലോണ്‍ മസ്ക് പ്രസ്താവന നടത്തിയിരുന്നു.
വിമർശനങ്ങള്‍ക്ക് പിന്നാലെ ട്രംപുമായുള്ള തർക്കങ്ങള്‍ പരിഹരിക്കാനായി മസ്ക് ശ്രമിച്ചിരുന്നുവെങ്കിലും സംസാരിക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു ട്രംപ് വ്യക്തമാക്കിയത്. സാധാരണയായി തന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന മസ്കിന്റെ ഭാഗത്ത് നിന്നുള്ള അപൂർവ നടപടിയാണ് ഇപ്പോഴത്തെ ഈ തിരുത്ത്.