ഗള്‍ഫില്‍ നിന്നും കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍; വിമാനക്കമ്പനികളുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തും

ഗള്‍ഫില്‍ നിന്നും കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍; വിമാനക്കമ്പനികളുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തും

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ യാത്രാ പ്രശ്‌നത്തില്‍ ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍. ഇന്ത്യയില്‍ നിന്നുളള വിമാനക്കമ്പനികളുടെ നിരക്കിനേക്കാള്‍ കുറവില്‍ ഗള്‍ഫില്‍ നിന്നും ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ ലഭ്യമാണോ എന്നത് പരിശോധിക്കും. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തിലാണ് തീരുമാനം.

നടപടിയുടെ ആദ്യപടിയായി വിമാനകമ്പനിയുമായി പ്രാഥമിക ചര്‍ച്ച നടത്താന്‍ യോഗത്തില്‍ തീരുമാനമായി. ഇതിനായി സിയാല്‍ എംഡിയേയും നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയേയും യോഗം ചുമതലപ്പെടുത്തി. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംവിധാനമുളള കമ്പനികളുമായാണ് ചര്‍ച്ച. പ്രാഥമിക ചര്‍ച്ചകള്‍ക്കു ശേഷം അനുമതിക്കായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ സമീപിക്കാനും യോഗത്തില്‍ തീരുമാനിച്ചു. വിമാന സര്‍വീസുകള്‍ക്കു പുറമേ കപ്പല്‍ മാര്‍ഗമുളള യാത്രാ സാധ്യതകള്‍ സംബന്ധിച്ചും യോഗം വിലയിരുത്തി.

ഗള്‍ഫ് മേഖലയില്‍ നിന്നും നാട്ടിലേയ്ക്കു വരുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് സഹായകരമാകുന്ന തരത്തില്‍ വിമാന ടിക്കറ്റ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് നേരത്തേ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി ബജറ്റിലും തുക വകയിരുത്തിയിരുന്നു. ഇതിന്റെ തുടര്‍നടപടി എന്ന നിലയിലാണ് അവലോകന യോഗം ചേര്‍ന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.