റാസല്‍ഖൈമ: എമിറേറ്റിലെ പ്രധാനസ്ഥാപനങ്ങളിലെല്ലാം സിസിടിവി നിർബന്ധമാക്കി. 23,550 സ്ഥാപനങ്ങളിലാണ് 1,80,836 ക്യാമറകള്‍ സ്ഥാപിച്ചത്. റാസല്‍ഖൈമ പോലീസിന്‍റെ ഹിമയ ( സുരക്ഷ) പദ്ധതിയുടെ ഭാഗമായാണ് നടപടി.
ദിവസത്തില്‍ 24 മണിക്കൂറും ആഴ്ചയില്‍ ഏഴുദിവസവും പ്രവർത്തിക്കുന്നതാണ് സ്ഥാപിച്ച സിസിടിവികള്‍. സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുകയെന്നുളളതാണ് ലക്ഷ്യമിടുന്നതെന്നും നിർബന്ധമായും സിസിടിവി ഘടിപ്പിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
സർക്കാർ വകുപ്പുകൾ, വ്യാപാര സ്ഥാപനങ്ങൾ, പാർപ്പിട കോമ്പൗണ്ടുകൾ, പാർക്കിംഗ് സ്ഥലങ്ങൾ, പള്ളികൾ, സുപ്രധാന സ്ഥലങ്ങൾ, ഹോട്ടലുകൾ, പാലങ്ങൾ, ബാങ്കുകൾ, സ്വർണക്കടകൾ, സ്‌കൂളുകൾ എന്നിവയുൾപ്പെടെ 23,550 സ്ഥാപനങ്ങളിലും ക്യാമറകൾ ഡിജിറ്റൽ നിരീക്ഷണത്തിലാക്കി.
വിവിധ ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. പൊതുഗതാഗത വാഹനങ്ങളിലും ടാക്സികളിലുമുള്‍പ്പടെ സുരക്ഷ ഉറപ്പാക്കും. കുറ്റകൃത്യങ്ങള്‍ നടന്നാല്‍ ക്യാമറ പരിശോധിക്കാന്‍ പോലീസിന് മാത്രമാകും അനുമതിയെന്നും അധികൃതർ അറിയിച്ചു.