പാലക്കാട്: എസ്.എഫ്.ഐ മുൻ നേതാവ് കെ.വിദ്യ പ്രതിയായ വ്യാജ രേഖ ചമക്കൽ കേസ് അന്വേഷിക്കുന്ന സംഘം വിപുലീകരിച്ചു. സൈബർ വിദഗ്ധരെയും ഉൾപ്പെടുത്തിയാണ് വിപുലീകരണം. അഗളി സി.ഐ സലീമിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഷോളയൂർ, ചെർപ്പുളശേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. അന്വേഷണം തുടങ്ങി പത്ത് ദിവസം പിന്നിട്ടിട്ടും വിദ്യയെ കുറിച്ച് യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയത്.
ഇതിനിടെ അട്ടപ്പാടി ഗവൺമെന്റ് കോളജിൽ ജോലി നേടാൻ ശ്രമിച്ച വിദ്യയുടെ ബയോ ഡാറ്റ പുറത്തുവന്നിട്ടുണ്ട്. 20 മാസം മഹരാജാസ് കോളജിൽ ജോലി ചെയ്തിട്ടുണ്ടെന്ന് ബയോഡാറ്റയിൽ പറയുന്നു. അട്ടപ്പാടി ഗവൺമെന്റ് കോളേജിലാണ് വിദ്യ വിദ്യ സമർപ്പിച്ച ബയോഡാറ്റയാണിത്.
ബയോഡാറ്റ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യയുടെ കൈപ്പടയിലാണ് ബയോഡാറ്റ പൂരിപ്പിച്ചിരിക്കുന്നത്. വിദ്യയുടെ ഒപ്പ് ഉള്ളതിനാൽ ബയോഡാറ്റ പ്രധാന തെളിവാകുമെന്നാണ് പൊലീസ് കണക്ക്കൂട്ടുന്നത്. വിദ്യക്കൊപ്പം അട്ടപ്പാടി കോളേജിൽ അഭിമുഖത്തിന് എത്തിയത് എസ്.എഫ്.ഐ നേതാവാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാൾ വ്യാജ രേഖ നിർമ്മിക്കാൻ വിദ്യയെ സഹായിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.