ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ് വാര ജില്ലയിൽ സൈന്യവും പൊലിസും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിൽ അഞ്ച് ഭീകരർ കൊല്ലപ്പെട്ടു. ജില്ലയിലെ നിയന്ത്രണരേഖക്ക് അടുത്ത് ജുമാഗുണ്ട് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് കശ്മീർ സോൺ പൊലിസ് പറയുന്നു. ജൂൺ പതിമൂന്നിന് കുപ് വാര ജില്ലയിലെ ഡോബനാർ മച്ചൽ പ്രദേശത്ത് സൈന്യത്തിന്റെയും കുപ്‌വാര പോലീസിന്റെയും സംയുക്ത ഓപ്പറേഷനിൽ രണ്ട് തീവ്രവാദികളെ വധിച്ചിരുന്നു.
രണ്ട് എകെ 47, നാല് മാഗസിനുകൾ, 48 വെടിയുണ്ടകൾ, നാല് ഹാൻഡ് ഗ്രനേഡുകൾ, ഒരു പൗച്ച്, ഭക്ഷണ സാധനങ്ങൾ, സിഗരറ്റ് പാക്കറ്റുകൾ എന്നിവ സൈന്യം കണ്ടെടുത്തു. ജമ്മു കശ്മീർ പൊലിസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് കിഷ്ത്വാർ ജില്ലയിലെ നിരോധിത ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന്റെ വീട്ടിൽ പരിശോധന നടത്തിയതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേ സമയം ജൂൺ രണ്ടിന് ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു. രജൗരിക്ക് സമീപമുള്ള ദസ്സാൽ ഗുജ്റാനിലെ വനമേഖലയിൽ സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സൈന്യവും പോലീസും സംയുക്തമായി തിരച്ചിൽ ആരംഭിക്കുകയായിരുന്നു. എന്നാൽ സൈന്യത്തിന് നേരെ ഭീകരർ വെടിയുതിർത്തതിനെ തുടർന്ന് തിരച്ചിൽ ഏറ്റുമുട്ടലായി മാറുകയായിരുന്നു.