പ്രതിഷേധം കലാപമായി; ലോസ് ആഞ്ചലസില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു: 'ഇന്‍സറക്ഷന്‍ ആക്ട്' പ്രയോഗിക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

പ്രതിഷേധം കലാപമായി; ലോസ് ആഞ്ചലസില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു: 'ഇന്‍സറക്ഷന്‍ ആക്ട്' പ്രയോഗിക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

പലയിടങ്ങളിലും അക്രമം, തീവെപ്പ്, കൊള്ളയടി.

ലോസ് ആഞ്ചലസ്്: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള റെയ്ഡുകള്‍ക്കെതിരെ ആരംഭിച്ച പ്രതിഷേധം കലാപത്തിലേക്ക് വഴിമാറിയതോടെ അമേരിക്കയിലെ ലോസ് ലോസ് ആഞ്ചലസില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു.

ലോസ് ആഞ്ചലസിലെ കലാപ ബാധിത പ്രദേശങ്ങളിലാണ് ഇന്നലെ മുതല്‍ മേയര്‍ കരെന്‍ ബാസ് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. അക്രമം, തീവെപ്പ്, കൊള്ള എന്നിവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെ ഏര്‍പ്പെടുത്തിയ കര്‍ഫ്യുവില്‍ നിന്ന് ജോലി സ്ഥലങ്ങളേയും ജനവാസ കേന്ദ്രങ്ങളേയും ഒഴിവാക്കിയിട്ടുണ്ട്. നഗരത്തിലെ പൊതു ഇടങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നത് വിലക്കിയിട്ടുണ്ട്.

കലാപം നേരിടാന്‍ 4000 നാഷണല്‍ ഗാര്‍ഡുകള്‍ക്ക് പുറമേ യു.എസ് സൈന്യത്തിന്റെ ഭാഗമായ മറീനിന്റെ 700 അംഗ സംഘത്തെയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലോസ് ആഞ്ചലസിലേക്ക് അയച്ചു.

പ്രക്ഷോഭകര്‍ സമരവും പ്രതിഷേധവും അവസാനിപ്പിച്ചില്ലെങ്കില്‍ ക്രമസമാധാന പാലനം സൈന്യത്തിനെ ഏല്‍പ്പിക്കുന്ന 'ഇന്‍സറക്ഷന്‍ ആക്ട്' നടപ്പിലാക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

കുടിയേറ്റ നയത്തിനെതിരായ പ്രതിഷേധത്തെ നിയന്ത്രിക്കാന്‍ ട്രംപ് ഭരണകൂടം സൈന്യത്തെ വിന്യസിച്ചതിനെതിരേ ഡെമോക്രാറ്റിക് പാര്‍ട്ടി ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. ട്രംപ് ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്നായിരുന്നു കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസമിന്റെ പ്രതികരണം.

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്നതിനായി ലോസ് ആഞ്ചലസിലൊട്ടാകെ കുടിയേറ്റകാര്യ വിഭാഗം വ്യാഴാഴ്ച മുതല്‍ റെയ്ഡ് ആരംഭിച്ചിരുന്നു. ലാറ്റിന്‍ അമേരിക്കന്‍ വംശജര്‍ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച മുതല്‍ വ്യാപക പ്രതിഷേധം ആരംഭിച്ചത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.