നിലപാട് കടുപ്പിച്ച് ഇന്ത്യ; അതിര്‍ത്തിയില്‍ സമാധാനം പുലരാതെ ചൈനയുമായി നല്ല ബന്ധം സാധ്യമല്ല

നിലപാട് കടുപ്പിച്ച് ഇന്ത്യ; അതിര്‍ത്തിയില്‍ സമാധാനം പുലരാതെ ചൈനയുമായി നല്ല ബന്ധം സാധ്യമല്ല

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സമാധാനമില്ലാതെ ചൈനയോട് നല്ല ബന്ധം സാധ്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പരസ്പര ബഹുമാനത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. അന്താരാഷ്ട്ര അതിര്‍ത്തികള്‍ രാജ്യങ്ങള്‍ മാനിക്കണം.

യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെയാണ് പരിഹിക്കണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

തുടര്‍ച്ചയായി അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നിലപാട് കടുപ്പിച്ചത്. ഭാരതം അതിന്റെ പരമാധികാരവും അന്തസ്സും സംരക്ഷിക്കാന്‍ പൂര്‍ണമായും സജ്ജവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഉക്രെയ്ന്‍ റഷ്യ യുദ്ധത്തില്‍ ഭാരതം സമാധാനത്തിന്റെ പക്ഷത്താണെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ പ്രഥമ പരിഗണന സമാധാനമാണെന്ന് ലോകത്തിന് പൂര്‍ണ വിശ്വാസമുണ്ടെന്നും നരേന്ദ്ര മോഡി വ്യക്തമാക്കി. സംഘര്‍ഷം അവസാനിപ്പിക്കാനും ശാശ്വതമായ സമാധാനവും സ്ഥിരതയും ഉറപ്പാക്കാനുമുള്ള എല്ലാ യഥാര്‍ത്ഥ ശ്രമങ്ങളെയും പിന്തുണയ്ക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി അമേരിക്കയിലേക്ക് യാത്ര തിരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. നാളെ യുഎന്‍ ആസ്ഥാനത്ത് യോഗാ ദിന പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.