മണിപ്പൂര്‍ കലാപം: പ്രധാനമന്ത്രി പങ്കെടുക്കാത്ത നാളത്തെ സര്‍വകക്ഷി യോഗത്തിനെതിരെ കോണ്‍ഗ്രസ്

മണിപ്പൂര്‍ കലാപം: പ്രധാനമന്ത്രി പങ്കെടുക്കാത്ത നാളത്തെ സര്‍വകക്ഷി യോഗത്തിനെതിരെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തില്ലാത്ത സമയത്ത് മണിപ്പൂര്‍ കലാപത്തില്‍ സര്‍വകക്ഷി യോഗം വിളിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്

പ്രധാനമന്ത്രിയുടെ സാന്നിധ്യം പ്രധാനപ്പെട്ടതല്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. അമ്പത് ദിവസമായി മണിപ്പൂര്‍ കത്തുമ്പോഴും മോഡി മൗനം തുടരുകയാണ്. ഡല്‍ഹിയില്‍ യോഗം നടത്തുന്നത് വിഷയത്തിന്റെ ഗൗരവ സ്വഭാവം നഷ്ടപ്പെടുത്തും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ മണിപ്പൂരിലാണ് യോഗം ചേരേണ്ടതെന്നും അദേഹം വ്യക്തമാക്കി.

സമാധാനത്തിന് ആഹ്വാനം ചെയ്ത് സോണിയ ഗാന്ധി രംഗത്തെത്തിയപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ ഉണര്‍ന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. നാളെ പ്രധാനമന്ത്രി ഈജിപ്ത് സന്ദര്‍ശനത്തിലായിരിക്കും. തന്റെ പരാജയത്തെ അഭിമുഖീകരിക്കാനുള്ള നരേന്ദ്ര മോഡിയുടെ ഭീരുത്വമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പൂര്‍ കലാപം ഹൃദയഭേദകമാണെന്ന് ചൂണ്ടിക്കാട്ടി സോണിയ ഗാന്ധി പ്രസ്താവന ഇറക്കിയിരുന്നു. രാജ്യത്തിന്റെ മനസാക്ഷിക്ക് മേല്‍ ആഴത്തിലുളള മുറിവേറ്റതായും വീഡിയോ സന്ദേശത്തില്‍ അവര്‍ വ്യക്തമാക്കിയിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.