"മുസ്ലീം സമുദായത്തില്‍ മസ്തിഷ്‌ക മരണം കുറവെന്ന പരാമര്‍ശം"; അവയവമാഫിയക്കെതിരെ പോരാടുന്ന ഡോക്ടര്‍ ഗണപതിയ്ക്കെതിരെ പരാതി


കൊച്ചി: അവയവമാഫിയക്കെതിരെ പോരാടുന്ന ഡോക്ടര്‍ ഗണപതിയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി. ഒരു യു ട്യൂബ് ചാനലിന് ഡോക്ടര്‍ ഗണപതി നല്‍കിയ അഭിമുഖത്തില്‍ മുസ്ലീം സമുദായത്തില്‍ മസ്തിഷ്‌ക മരണം കുറവാണെന്ന് ഡോക്ടര്‍ ഗണപതി അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ വര്‍ഗീയ പരാമര്‍ശമായി കാട്ടിയാണ് അഭിഭാഷകന്‍ ആര്‍.എന്‍ സന്ദീപ് പരാതി നല്‍കിയിരിക്കുന്നത്. പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് കൈമാറി.

തന്റെ കൈവശമുള്ള വിവര പ്രകാരം 2015ല്‍ 76 പേരും, 2016ല്‍ 72 പേരുമാണ് ബ്രെയിന്‍ ഡത്ത് സംഭവിച്ചത്. ഈ പട്ടികയില്‍ ആകെ ഉള്ളത് ഒരു മുസ്ലിം

മാത്രമാണെന്നും ഡോക്ടര്‍ ഗണപതി കണക്കുകള്‍ സഹിതം ചൂണ്ടിക്കാട്ടിയിരുന്നു. തലയ്ക്ക് പരിക്കേറ്റ ആരെങ്കിലും ഉണ്ടെങ്കില്‍ പ്രൈവറ്റ് ആശുപത്രികളില്‍ പോകരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ ഇതിന് വര്‍ഗീയതയുടെ പരിവേഷം നല്‍കുകയാണ് പലരും . മന്ത്രി വി. ശിവന്‍ കുട്ടിയും ഡോക്ടര്‍ ഗണപതിയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. ലേക് ഷോറിലെ അവയവദാനത്തട്ടിപ്പ് പുറത്ത് കൊണ്ടുവന്നതിനു കാരണമായത് ഡോക്ടര്‍ ഗണപതിയുടെ ഇടപെടലുകളാണ്. അതിന് പിന്നാലെ കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയ്ക്കെതിരെയും ആരോപണമുയര്‍ന്നിരുന്നു.

കൊല്ലം സ്വദേശിയായ അഭിഭാഷകന്റെ കരള്‍ മാറ്റവുമായി ബന്ധപ്പെട്ടാണ് ആസ്റ്റര്‍ മെഡിസിറ്റിയ്ക്കെതിരെ ആരോപണം ഉയര്‍ന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.