കായംകുളം: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ ഒളിവിലായിരുന്ന എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസ് പിടിയിലായതിനു പിന്നാലെ പുറത്തു വരുന്നത് വൻ തട്ടിപ്പിൻറെ വിവരങ്ങൾ. കൊച്ചിയിലെ സ്ഥാപനത്തിലാണ് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. രണ്ടു ലക്ഷം രൂപ ചെലവായെന്നും ഇതിന് സഹായിച്ചത് ഇപ്പോൾ വിദേശത്തുളള എസ്.എഫ്.ഐ മുൻ ഏരിയ പ്രസിഡൻറാണെന്നും നിഖിൽ പൊലീസിന് മൊഴി നൽകി.
കോട്ടയത്ത് കെ.എസ്.ആർ.ടി ബസ്സിൽ ഇരിക്കുമ്പോഴാണ് നിഖിൽ തോമസ് പൊലീസിൻറെ പിടിയിലായത്. തുടർന്ന് കായംകുളം പോലീസ് സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്യുമ്പോഴാണ് തട്ടിപ്പിൻറെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഇപ്പോൾ വിദേശത്തുളള എസ്.എഫ്.ഐയുടെ കായംകുളം മുൻ ഏരിയ പ്രസിഡൻറ് അബിൻ സി രാജ് ആണ് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ സഹായിച്ചത്.
ഒളിവിൽ പോയ രാത്രി ഫോൺ ഓടയിൽ കളഞ്ഞെന്നും കെഎസ്ആർടിസി ബസ്സിൽ തനിച്ചായിരുന്നു യാത്രയെന്നും കൈയിലെ പണം തീർന്നതു മൂലം കീഴടങ്ങാൻ തീരുമാനിച്ചു വെന്നും നിഖിൽ തോമസ് പറഞ്ഞു. കൊട്ടാരക്കരയിലെത്തി സാഹചര്യം നോക്കി കായംകുളത്ത് എത്താൻ ആയിരുന്നു തീരുമാനമെന്നും നിഖിൽ തോമസ് പൊലീസിനെ അറിയിച്ചു.