തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ ശിക്ഷിക്കപ്പെട്ട പോക്‌സോ കേസുമായി ബന്ധപ്പെട്ട് ദേശാഭിമാനിയെ ഉദ്ധരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ പരാമര്‍ശത്തിനെതിരെ നിയമനടപടിക്കൊരുങ്ങി കെ.സുധാകരന്‍.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുമ്പോള്‍ കെ.സുധാകരന്‍ സ്ഥലത്തുണ്ടായിരുന്നു എന്ന് ദേശാഭിമാനിയിൽ വന്ന വാർത്ത അടിസ്ഥാനമാക്കിയാണ് ഗോവിന്ദൻ പരാമര്‍ശം നടത്തിയത്. ദേശാഭിമാനി പത്രത്തിനെതിരെയും നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം.
ഗോവിന്ദന്‍ പറഞ്ഞത് നാക്കുപിഴയായിരുന്നില്ലെന്നും പാര്‍ട്ടി തനിക്കെതിരെ ആസൂത്രിതമായി ഉയര്‍ത്തിയ വ്യാജ ആരോപണമായിരുന്നു അതെന്നുമാണ് കെ.സുധാകരന്‍ കോടതിയെ ധരിപ്പിക്കാനിരിക്കുന്നത്. എന്നാല്‍ കെ.സുധാകരനെതിരായ ആരോപണത്തില്‍ എം.വി. ഗോവിന്ദന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്.
പോക്‌സോ കേസ് അതിജീവിതയെ തനിക്ക് പരിചയമില്ലെന്ന് ആരോപണം പുറത്തുവന്ന പശ്ചാത്തലത്തില്‍ തന്നെ കെ.സുധാകരന്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം മോന്‍സണ്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയതില്‍ കോണ്‍ഗ്രസ് കടുത്ത പ്രതിഷേധത്തിലാണ്. സുധാകരനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോണ്‍ഗ്രസ് ആരോപണം.