തിരുവനന്തപുരം: സംസ്ഥാനത്ത് ആറുമാസത്തിനിടെ നായയുടെ കടിയേറ്റത് ഒന്നര ലക്ഷത്തിലേറെ പേര്‍ക്ക്. ഏഴ് പേര്‍ പേവിഷബാധയേറ്റ് മരിച്ചു. ആറര വര്‍ഷത്തിനിടെ 10 ലക്ഷത്തിലേറെ പേരെയാണ് നായ കടിച്ചത്. ഇതൊക്ക രേഖപ്പെടുത്തിയ കണക്കുകള്‍ പ്രകാരമുള്ള റിപ്പോര്‍ട്ടാണ്. എന്നാല്‍ ഇതിന്റെ പതിന്മടങ്ങാണ് യാഥാര്‍ത്ഥ്യമെന്നാണ് ആശുപത്രികളുടെ ഭാഷ്യം.
കുട്ടികളടക്കം നിരവധി പേരാണ് തെരുവ് നായ അക്രമണത്തിന് ഇരയാകുന്നത്. പിഞ്ചുകുഞ്ഞിന്റേതടക്കം ജീവന്‍ നഷ്ടമായിട്ടും അലംഭാവം തുടരുകയാണ് സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും. കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവ് നായയുടെ കടിയേറ്റ് പതിനൊന്ന് വയസുകാരന്‍ നിഹാലിന്റെ ദാരുണ മരണത്തിന്റെ നടുക്കം ഇതുവരെ വിട്ടുമാറിയിട്ടില്ല. പദ്ധതികള്‍ പലത് പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പായിട്ടുമില്ല. തുടങ്ങിയവയാണെങ്കില്‍ മുന്നോട്ട് നീങ്ങുന്നുമില്ല. ജാന്‍വിയെന്ന മൂന്നാം ക്ളാസുകാരിയെ സ്വന്തം വീട്ടു മുറ്റത്ത് വച്ച് തെരുവുനായ്ക്കള്‍ കടിച്ചു കീറുന്നത് കണ്ട് കണ്ണീര്‍ പൊഴിക്കാനെ മലയാളിക്കായുള്ളു. നിഹാല്‍ മരിച്ച് ദിവസങ്ങള്‍ക്കമായിരുന്നു ഈ സംഭവം. കുട്ടി അപകടനില തരണം ചെയ്തത് ദിവസങ്ങള്‍ ആശുപത്രിയില്‍ ചെലവഴിച്ചതിന് ശേഷമാണ്.
ജനുവരിയില്‍ 22922 പേരാണ് ചികില്‍സ തേടിയത്. ഫെബ്രുവരിയില്‍ 25,359 ഉം മാര്‍ച്ചില്‍ 31,097 ഉം പേര്‍ ചികില്‍സ തേടി. ഏപ്രിലില്‍ 29,183 പേര്‍ക്കും മെയ് മാസത്തില്‍ 28,576 പേര്‍ക്കും നായയുടെ കടിയേറ്റു. ജൂണിലെ അനൗദ്യോഗിക കണക്കുകള്‍ 25,000ലേറെയാണ്. ദിവസവും ആയിരത്തോളം ഇരകളാണ്. വളര്‍ത്തു നായകളുടെ കടിയേറ്റവരുടെ വിവരവും ഈ കണക്കുകളില്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും 85 ശതമാനവും തെരുവു നായ്ക്കളാണെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോട്ടയം, പാലക്കാട് ജില്ലകളിലാണ് തെരുവുനായ ആക്രമണങ്ങള്‍ കൂടുതല്‍. 2017 ല്‍ 1.35 ലക്ഷത്തില്‍ നിന്ന കണക്കുകള്‍ 2022 ല്‍ രണ്ടരലക്ഷത്തോളമായി ഉയര്‍ന്നു. പേവിഷ പ്രതിരോധ വാക്സീന്‍ ഉപയോഗത്തില്‍ 57 ശതമാനവും പേവിഷ പ്രതിരോധ സിറം ഉപയോഗത്തില്‍ 109 ശതമാനത്തിന്റെയുമാണ് വര്‍ധന. ഇത് ചെറുക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചുയെന്നതാണ് പ്രധാന ചോദ്യം.