വിമാനത്തിന്റെ എന്‍ജിനുള്ളിലേക്ക് വലിച്ചെടുക്കപ്പെട്ടു; ടെക്സസില്‍ എയര്‍പോര്‍ട്ട് ജീവനക്കാരന് ദാരുണാന്ത്യം

വിമാനത്തിന്റെ എന്‍ജിനുള്ളിലേക്ക് വലിച്ചെടുക്കപ്പെട്ടു; ടെക്സസില്‍ എയര്‍പോര്‍ട്ട് ജീവനക്കാരന് ദാരുണാന്ത്യം

ഓസ്റ്റിന്‍ (ടെക്സസ്): വിമാനത്തിന്റെ എന്‍ജിനുള്ളില്‍ അകപ്പെട്ട എയര്‍പോര്‍ട്ട് ജീവനക്കാരന് ദാരുണാന്ത്യം. അമേരിക്കയിലെ ടെക്സസില്‍ സാന്‍ അന്റോണിയോ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.

ഡെല്‍റ്റ ഫ്‌ളൈറ്റ് 1111 വിമാനം ലോസ് ഏഞ്ചല്‍സില്‍ നിന്ന് സാന്‍ അന്റോണിയോ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്. വിമാനം മുന്നോട്ട് നീങ്ങുന്ന സമയത്ത് എന്‍ജിനുള്ളിലേക്ക് വായുസമ്മര്‍ദത്തെ തുടര്‍ന്ന് ജീവനക്കാരന്‍ വലിച്ചെടുക്കപ്പെടുകയായിരുന്നു. എയര്‍പോര്‍ട്ടിലെ സുരക്ഷാ ജീവനക്കാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇദ്ദേഹത്തെ രക്ഷിക്കാന്‍ സാധിച്ചില്ല.

എയര്‍ പോര്‍ട്ട് ഗ്രൗണ്ട് മാനേജ്‌മെന്റ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരന്റെ പേര് വിവരങ്ങള്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് (എന്‍ടിഎസ്ബി) പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

തങ്ങളുടെ ഏവിയേഷന്‍ കുടുംബത്തിലെ ഒരാള്‍ നഷ്ടപ്പെട്ടതില്‍ അതിയായ ദുഃഖമുണ്ടെന്ന് ഡെല്‍റ്റ എയര്‍ലൈന്‍ പ്രതികരിച്ചു.

മരിച്ച ജീവനക്കാരന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും ഗ്രൗണ്ടില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് സുരക്ഷയും കരുത്തും പകരുന്നതില്‍ കമ്പനി ശ്രദ്ധ ചെലുത്തുമെന്നും യുണിഫി ഏവിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഗ്രൗണ്ട് ഹാന്‍ഡിലിങ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്ന യൂണിഫി ഏവിയേഷന്‍ കമ്പനിയിലെ ജീവനക്കാരനാണ് മരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.