ന്യൂഡൽഹി: ഉത്തരേന്ത്യയിൽ പെയ്യുന്ന കനത്ത മഴ അഞ്ച് ദിവസം നീണ്ടുനിൽക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ജമ്മു കശ്മീരിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ തിങ്കളാഴ്ച വരെയും കിഴക്കൻ രാജസ്ഥാൻ, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിൽ ഇന്നും അതിശക്തമായ മഴ തുടരും. മഴക്കെടുതിയിൽ രാജസ്ഥാനിൽ വ്യത്യസ്ത സംഭവങ്ങളിലായി നാല് പേർ മരിച്ചു.
തെക്കുപടിഞ്ഞാറൻ രാജസ്ഥാനിലുണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്. ഉത്തർപ്രദേശിൽ മിന്നലേറ്റ് മൂന്ന് പേർ മരിച്ചു. ഹിമാചൽ പ്രദേശിലും ജമ്മു കശ്മീരിലും മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് ഗതാഗതം തടസപ്പെട്ടു. മണ്ണിടിച്ചിലിൽ റോഡ് തകർന്നതോടെ ജമ്മു ശ്രീനഗർ ദേശിയ പാത അടച്ചു. ഹിമാചൽ പ്രദേശിലെ ഏഴ് ജില്ലകളിലും ഉത്തരാഖണ്ഡിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഷിംല, സിർമൗർ, ലാഹൗൾ, സ്പിതി, ചമ്പ, സോളൻ ജില്ലകളിലെ നിരവധി റോഡുകളിൽ ഗതാഗതം തടസപ്പെട്ടു.
ശനിയാഴ്ച പെയ്ത കനത്ത മഴയിൽ ഡൽഹിയിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. ജല ജന്യരോഗങ്ങൾക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിലും വൻ വർധനവാണുള്ളത്. ഡെങ്കിപ്പനി, മലേറിയ കേസുകളുടെ എണ്ണം നിലവിൽ കാര്യമായില്ലെങ്കിലും വരും ദിവസങ്ങളിൽ വർധിക്കുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.