ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഗുജറാത്തില്‍ നിന്ന് രാജ്യ സഭയിലേക്ക് മത്സരിക്കും. ഇന്ന് ഉച്ചയോടെ ജയശങ്കര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്ന് ഗുജറാത്ത് ബിജെപി ജനറല്‍ സെക്രട്ടറി പ്രദീപ്‌സിംഗ് വഗേല പറഞ്ഞു. ജൂലൈ 24 ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇന്നലെയാണ് ജയശങ്കര്‍ ഗുജറാത്തിലെത്തിയത്. ബിജെപി മന്ത്രിമാരും നേതാക്കളും ചേര്‍ന്നാണ് അഹമ്മദാബാദ് എയര്‍പോര്‍ട്ടിലെത്തിയ ജയശങ്കറെ സ്വീകരിച്ചത്.
ഗുജറാത്തില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് ബിജെപി ഇതുവരെ ഔദ്യോഗികമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജയശങ്കറിൻ്റെ സ്ഥാനാർത്ഥിത്വം ബിജെപി സ്ഥിരീകരിച്ചിരിക്കുന്നത്. മത്സരിച്ച് ജയിക്കാനുള്ള അംഗസംഖ്യയില്ലാത്തതിനാല്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.
ഗുജറാത്തിലെ 182 അംഗ നിയമസഭയില്‍ 17 സീറ്റുകളില്‍ മാത്രം വിജയിക്കാനാണ് കോണ്‍ഗ്രസിന് സാധിച്ചത്. നിലവില്‍ ഗുജറാത്തിലെ 11 രാജ്യസഭാ എംപിമാരില്‍ എട്ടുപേര്‍ ബിജെപിയുടെയും മൂന്ന് പേര്‍ കോണ്‍ഗ്രസിന്റെയും പ്രതിനിധികളാണ്