ന്യൂഡൽഹി: മോഡി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിലെ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സുപ്രീംകോടതിയിൽ അപ്പീൽ നൽകി. മാനനഷ്ടക്കെസിലെ ശിക്ഷാവിധി സ്റ്റേ ചെയ്യാത്ത ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീൽ നൽകിയത്.
രാഹുലിന്റെ ലോക്‌സഭാംഗത്വത്തിലെ അയോഗ്യത തുടരുകയാണ്. വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പുണ്ടാവുമോ എന്ന ചോദ്യം ശക്തമായുണ്ട്.2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കർണാടകയിലെ കോലാറിൽ വച്ച് രാഹുൽ നടത്തിയ പ്രസംഗമാണ് കേസിനാധാരം.
എല്ലാ കള്ളൻമാരുടെ പേരിനൊപ്പവും മോഡി എന്ന് ഉള്ളതെന്ത് കൊണ്ടെന്ന രാഹുലിന്റെ പരിഹാസത്തിനെതിരെ ഗുജറാത്തിലെ മുൻ മന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോഡിയാണ് കേസ് നൽകിയത്. മോഡി സമുദായത്തെ അപമാനിച്ചെന്ന ഹർജിയിൽ സൂറത്തിലെ മജിസ്‌ട്രേറ്റ് കോടതി പരമാവധി ശിക്ഷയായ രണ്ട് വർഷം തടവ് വിധിച്ചതോടെയാണ് രാഹുൽ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനായത്.
ജില്ലാ കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളിയതോടെയാണ് രാഹുൽ ഗുജറാത്ത് ഹൈക്കോടതിയിലെത്തിയത്. എന്നാൽ മോഡി സമുദായത്തെ അപമാനിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളുകയായിരുന്നു.