'ഐക്യപ്പെടണം': ശരത് പവാറിനെ കണ്ട് വീണ്ടും അജിത് പവാറും സംഘവും; ഇത്തവണയും മറുപടിയില്ല

'ഐക്യപ്പെടണം': ശരത്  പവാറിനെ കണ്ട് വീണ്ടും അജിത് പവാറും സംഘവും; ഇത്തവണയും മറുപടിയില്ല

മുംബൈ: മണിക്കൂറുകളുടെ ഇടവേളയില്‍ വീണ്ടും ശരത് പവാറിനെ സന്ദര്‍ശിച്ച് അജിത് പവാറും സംഘവും. അനുരഞ്ജന നീക്കത്തിന്റെ ഭാഗമായിട്ടാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും പ്രഫുല്‍ പട്ടേലും അടങ്ങുന്ന സംഘം ഇന്ന് വീണ്ടും ശരത് പവാറിനെ കണ്ടത്.

എന്നാല്‍ ഇത്തവണയും പാര്‍ട്ടി സ്ഥാപകന്‍ ശരത് പവാറില്‍ നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ലെന്ന് സംഘത്തിലുണ്ടായിരുന്ന പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

'ഇന്ന് ഞാനും അജിത് പവാറും സുനില്‍ താത്കറെയും വൈ.ബി. ചവാന്‍ സെന്ററില്‍ ശരത് പവാറിനെ കണ്ടു. ഒറ്റക്കെട്ടാകണമെന്ന് ഞങ്ങള്‍ വീണ്ടും അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു. ഞങ്ങള്‍ പറഞ്ഞത് അദ്ദേഹം കേട്ടുവെങ്കിലും ഒന്നിനും മറുപടി നല്‍കിയില്ല'- പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

പിളര്‍പ്പിന് ശേഷം ആദ്യമായി ഇന്നലെയാണ് അജിത് പവാറും സംഘവും ശരത് പവാറിനെ കണ്ടത്. പാര്‍ട്ടി വിട്ടവര്‍ അദേഹത്തോട് ഖേദ പ്രകടനം നടത്തിയെന്ന് ഔദ്യോഗിക പക്ഷ നേതാക്കള്‍ പറഞ്ഞു. എന്‍സിപിയിലെ പിളര്‍പ്പും അനുരഞ്ജന നീക്കങ്ങള്‍ക്കുമിടെ ബെംഗളൂരുവില്‍  ആരംഭിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ നിന്ന് ശരത് പവാര്‍ വിട്ടുനില്‍ക്കുകയാണ്.

സുപ്രിയ സുലെയാണ് എന്‍സിപിയെ പ്രതിനിധീകരിക്കുന്നത്. പട്നയില്‍ നടന്ന ആദ്യ പ്രതിപക്ഷ യോഗത്തില്‍ പവാര്‍ പങ്കെടുത്തിരുന്നു. ഇതിന് ശേഷമാണ് എന്‍സിപിയില്‍ പിളര്‍പ്പുണ്ടായത്. ഇതിനിടെ നാളെ ഡല്‍ഹിയില്‍ നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ താനും അജിത് പവാറും എന്‍സിപിയെ പ്രതിനിധീകരിക്കുമെന്ന് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.