ദുബായ്: ഡ്രൈവറില്ലാതെ സഞ്ചരിക്കുന്ന സോളാർ കാർ വികസിപ്പിച്ച് യുഎഇയിലെ വിദ്യാർത്ഥികള്‍. ദുബായ് കനേഡിയന്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ് നേട്ടമുണ്ടാക്കിയത്. സർവ്വകലാശാലയിലെ രണ്ട് കെട്ടിടങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് കാറിന്‍റെ രൂപകല്‍പന. സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ 22 വിദ്യാർത്ഥികള്‍ ബിരുദ പഠനത്തിന്‍റെ ഭാഗമായാണ് കാർ വികസിപ്പിച്ചത്.
5 ഗ്രൂപ്പുകളായാണ് വിദ്യാർത്ഥികള്‍ പ്രവർത്തിച്ചത്. നിർമ്മാണ സാങ്കേതിക വിദ്യയുടെ വിവിധ ഘട്ടങ്ങളില്‍ ഓരോ ഗ്രൂപ്പുകളും പങ്കെടുത്തു. ആദ്യ ടീം കാറിന്‍റെ സ്റ്റിയറിംഗും ബ്രേക്കിംഗും വികസിപ്പിച്ചു. രണ്ടാം ടീം ബോഡി ഷെല്‍ ഡിസൈനിംഗിനും മെറ്റീരിയല്‍ സെലക്ഷനും നേതൃത്വം നല്‍കി. സെൻട്രൽ പ്രോസസ്സിംഗ് ഡിസൈൻ, കാറിന്‍റെ കോർ ഇന്‍റലിജന്‍സിന്‍റെ പ്രധാന ഡേറ്റ ഇൻപുട്ടായി പ്രവർത്തിക്കുന്ന ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിംഗ് സിസ്റ്റം സെൻസറുകൾ എന്നിവയെല്ലാം മൂന്നാമെത്തെ ടീമും ചെയ്തു.
സ്മാർട്ട് നാവിഗേഷനും ലിഡാർ കോണ്‍ഫിഗറേഷനും കാമറയുമെല്ലാം നാലാമത്തെ ടീമിന്‍റെ മേല്‍നോട്ടത്തിലാണ് ഒരുങ്ങിയത്. കാറിന്‍റെ എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങളിലേക്കും വൈദ്യുതി വിതരണം ചെയ്യുന്നതിനുള്ള ഫോട്ടോവോൾട്ടെയ്‌ക്ക് പാനൽ ഘടിപ്പിക്കുന്നത് അഞ്ചാം ടീമിന്‍റെ ചുമതലയായിരുന്നു. നിലവില്‍ കാർ സർവ്വകലാശാലയില്‍ പ്രദർശിപ്പിച്ചിരിക്കുകയാണ്.
അധ്യാപകരുടെ കൃത്യമായ മാർഗനിർദേശവും വിദ്യാർഥികളുടെ കൂട്ടായ പ്രവർത്തനവും മികച്ച എൻജിനീയറിംഗ് പ്രാഗത്ഭ്യവുമാണ് വിജയത്തിന് സഹായിച്ചതെന്ന് കണ്ടുപിടിത്തത്തിൽ പങ്കാളികളായ വിദ്യാർഥികൾ പറഞ്ഞു. വൈകാതെ തന്നെ കാർ ഉപയോഗിച്ചുതുടങ്ങുമെന്നും വിദ്യാർത്ഥികള്‍ പറഞ്ഞു.