സൗദിയിലെത്തിയ ഇന്ത്യൻ കാക്കകൾ മടങ്ങുന്നില്ല; ശല്യം വർധിച്ചതോടെ നിയന്ത്രണത്തിനൊരുങ്ങി പരിസ്ഥിതി വകുപ്പ്

സൗദിയിലെത്തിയ ഇന്ത്യൻ കാക്കകൾ മടങ്ങുന്നില്ല; ശല്യം വർധിച്ചതോടെ നിയന്ത്രണത്തിനൊരുങ്ങി പരിസ്ഥിതി വകുപ്പ്

ജിസാൻ: സൗദി അറേബ്യയിലെ തെക്കുപടിഞ്ഞാറൻ തീരനഗരമായ ജീസാനിലും ഫറസാൻ ദ്വീപിലും വിരുന്നെത്തിയ ഇന്ത്യൻ കാക്കകൾ മടങ്ങാത്തതിനാൽ നിയന്ത്രണ നടപടിക്കൊരുങ്ങി അധികൃതർ. കാക്കകളുടെ എണ്ണം പെരുകുകയും ശല്യം വർധിക്കുകയും ചെയ്തതോടെയാണ് നടപടി സ്വീകരിക്കുന്നത്. സൗദിയുടെ ചില ഭാഗങ്ങളിൽ മാത്രമാണ് കാക്കകളെ കണ്ടുവരാറുള്ളത്.

കാക്കകൾ മടങ്ങാതെ വന്നതിനെ തുടർന്ന് ഇതര ചെറുജീവികളുടെ എണ്ണം വൻതോതിൽ കുറഞ്ഞതായി കണ്ടെത്തി. ഇത് ജീവജാലങ്ങളുടെ നിലനിൽപിനെ ബാധിക്കും എന്നതാണ് നടപടി സ്വീകരിക്കുവാൻ അധികൃതരെ പ്രേരിപ്പിക്കുന്നത്. കാക്കകൾ ചെറുപ്രാണികളെ മുഴുവൻ അകത്താക്കുന്നതായും ഇത്തരത്തിൽ പല ജീവികളും അപ്രത്യക്ഷമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ജീസാനിലും ഫറസാൻ ദ്വീപിലും കാക്കകൾ കൂട്ടുകൂടുകയും താവളമടിക്കുകയും ചെയ്യുന്നത് തടയാൻ വേണ്ടിയുള്ള നടപടികളാണ് പരിസ്ഥിതി വകുപ്പ് സ്വീകരിക്കുക. ഇന്ത്യയിൽ നിന്ന് കടൽ കടന്നെത്തുന്ന കാക്കകൾ മലയാളികൾക്ക് ആദ്യകാലങ്ങളിലൊക്കെ കൗതുകം സൃഷ്ടിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.