ന്യൂഡൽഹി: വർഗീയ സംഘർഷത്തിന് പിന്നാലെ ഹരിയാനയിലെ നൂഹിൽ പൊളിച്ചു നീക്കിയത് 443 കെട്ടിടങ്ങളെന്ന് സർക്കാർ.162 സ്ഥിരം കെട്ടിട്ടങ്ങളും 281 താൽക്കാലിക കെട്ടിടങ്ങളുമാണ് പൊളിച്ചത്. അനധികൃത നിർമ്മാണങ്ങൾക്കെതിരെ എടുത്ത നടപടി 354 പേരെ ബാധിച്ചതായി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിൽ 283 പേർ മുസ്‌ലിങ്ങളും, 71 പേർ ഹിന്ദുക്കളുമാണ്. 38 കടകൾ പൊളിച്ചു മാറ്റിയതിൽ 55 ശതമാനവും ഹിന്ദുക്കളുടേതാണ്. ബാക്കി 45 ശതമാനം മുസ്‌ലിങ്ങളുടേത് ആണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം 31ന് വി.എച്ച്.പിയും ബജ്‍റംഗ്‍ദളും സംഘടിപ്പിച്ച ജലാഭിഷേക് യാത്രക്കിടെ സംഘർഷമുണ്ടായതിന് പിന്നാലെയാണ് സർക്കാർ കെട്ടിട്ടങ്ങൾ പൊളിച്ചുനീക്കിയത്. അനധികൃത കെട്ടിടങ്ങളാണ് പൊളിച്ച് നീക്കിയതെന്നും സർക്കാർ നടപടികൾ പാലിച്ചിട്ടുണ്ടെന്നും നൂഹ് ഡെപ്യൂട്ടി കമ്മീഷണർ ധീരേന്ദ്ര ഖഡ്ഗത പറഞ്ഞു. പൊളിക്കൽ നടപടി ജാതിയുടെയോ മതത്തിൻറെയോ അടിസ്ഥാനത്തിൽ അല്ലെന്നും ധീരേന്ദ്ര ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ഈ മാസം ആദ്യം നടത്തിയ പൊളിക്കാൻ നടപടിക്കെതിരെ ഹരിയാന -പഞ്ചാബ് ഹൈക്കോടതി കേസെടുക്കുകയും പൊളിക്കൽ നിർത്തിവെക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു. ക്രമ സമാധാനത്തിൻറെ മറവിൽ വംശീയ ഉന്മൂലനം നടത്താൻ ശ്രമിക്കുന്നുണ്ടോ എന്നും ഹൈക്കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. കൂടാതെ ഒരു പ്രത്യേക സമൂഹത്തിൻറെ കെട്ടിടങ്ങൾ മാത്രമാണോ ലക്ഷ്യം ഇടുന്നതെന്നും കോടതി ചോദിച്ചു. ഇതിനെ തുടർന്നാണ് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.