ദുബൈ: 90 ദിവസത്തെ സന്ദർശന വിസയിൽ യുഎഇയിലെത്തുന്നവരുടെ എണ്ണത്തിൽ വർധനവ്. തൊഴിലന്വേഷകരാണ് കൂടുതലായും വിസയ്ക്ക് അപേക്ഷിക്കുന്നതെന്ന് ട്രാവൽ ഏജൻസികൾ അറിയിച്ചു.കൊവിഡിനു ശേഷം മെയ് മാസത്തിലാണ് 90 ദിവസം കാലാവധിയുളള സന്ദർശക വിസ യുഎഇ പുനരാരംഭിച്ചത്.
90 ദിവസം വരെ യുഎഇയിൽ തങ്ങാനും ജോലി കണ്ടെത്താനും സാവകാശം ലഭിക്കും എന്നതിനാലാണ് ഈ കാറ്റഗറിയിൽ ഉള്ള വിസയ്ക്ക് ആവശ്യക്കാർ ഏറിയത്. നിലവിൽ മൂന്ന് മാസത്തെ വിസ രണ്ട് കാറ്റഗറികളിലായാണ് അനുവദിക്കുന്നത്. യുഎഇയിൽ റസിഡൻസ് വിസയുളള ആൾക്ക് അടുത്ത കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും സ്പോൺസർ ചെയ്യാൻ കഴിയുന്നതാണ് ഇതിൽ ആദ്യത്തേത്. സ്‌പോൺസർ ചെയ്യുന്ന ആൾക്ക് ആറായിരം ദിർഹത്തിൽ കുറയാത്ത ശമ്പളം ഉണ്ടായിരിക്കണം.
ട്രാവൽ ഏജൻസികൾ വഴി സന്ദർശക വിസ അനുവദിക്കുന്നതാണ് രണ്ടാമത്തെ കാറ്റഗറി. ട്രാവൽ ഏജന്റായിരിക്കും ഇവിടെ സ്പോൺസർ. പാസ്പോർട്ടിന്റെ പകർപ്പും ഫോട്ടോയും മാത്രമാണ് ഇതിന് ആവശ്യമായ രേഖകൾ. 1200 ദിർഹം മുതൽ 1400 ദിർഹം വരെയാണ് വിസക്ക് ചെലവ് വരുന്നത്. അപേക്ഷ നൽകിയാൽ രണ്ട് മുതൽ അഞ്ച് ദിവസം വരെയുള്ള കാലയളവിൽ വിസ ലഭിക്കും.