ബംഗളുരു: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 ന്റെ രണ്ടാമത്തെ ഡീ-ബൂസ്റ്റിംഗ് പ്രവർത്തനം ഇന്ന് രാവിലെ വിജയകരമായി പൂർത്തിയാക്കി. ചന്ദ്രോപരിതലത്തിൽ ബഹിരാകാശ പേടകം ഇറങ്ങുന്നതിന് മുന്നോടിയായുള്ള നിർണായക ഘട്ടം ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇതോടെ ചന്ദ്രനിൽ നിന്നുള്ള പേടകത്തിന്റെ ദൂരം 25 കിലോമീറ്ററായി കുറഞ്ഞു.
കുറഞ്ഞ ദൂരം 25 ലും കൂടിയ ദൂരം 134 കിലോമീറ്ററിലുമായുള്ള ഭ്രമണപഥത്തിലാണ് നിലവിൽ ചന്ദ്രയാൻ 3 യുള്ളത്. പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്നും നാല് ദിവസം മുൻപ് വേർപെട്ട ലാൻഡറിനെ ഘട്ടം ഘട്ടമായി ചന്ദ്രനിലേക്ക് അടുപ്പിക്കും. ഓഗസ്റ്റ് 23 ന് വൈകുന്നരം 5.45 നാണ് ലാൻഡിംഗിനായുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്. ഇത് സാദ്ധ്യമായില്ലെങ്കിൽ അടിത്ത ദിവസം ലാൻഡ് ചെയ്യിക്കും.
ഓഗസ്റ്റ് അഞ്ചിനായിരുന്നു ചന്ദ്രയാൻ 3 ചന്ദ്രന്റെ ഉപരിതലത്തിൽ പ്രവേശിച്ചിരുന്നത്. ഉപരിതലത്തിൽ ഒരു റോവർ സുരക്ഷിതമായി ഇറക്കുകയും രാസവിശകലനങ്ങൾ നടത്തുകയും ചെയ്യുക എന്നതാണ് ചന്ദ്രയാൻ 3 ന്റെ പ്രാഥമിക ലക്ഷ്യം. ദൗത്യത്തിലെ നിർണായക ഘട്ടമാണ് ഡീബൂസ്റ്റിംഗ്.
ചന്ദ്രോപരിതലത്തിലേക്ക് കൂടുതൽ അടുപ്പിക്കാൻ വേഗം കുറച്ച് താഴ്ന്ന ഭ്രമണപഥത്തിലേക്ക് എത്തിക്കാൻ ലാന്ററിന്റെ വേഗം കുറയ്ക്കുന്ന പ്രകിയ ആണ് ഇത്. ഡീബൂസ്റ്റിംഗ് പൂർത്തിയാകുന്നതോടെയാണ് ചന്ദ്രനിൽ നിന്നും ഏറ്റവും ദൂരം കുറഞ്ഞ ഭ്രമണപഥമായ പെരിലൂണിലേക്ക് ചന്ദ്രയാൻ എത്തുന്നത്.